തിരുവനന്തപുരം: അശ്ലീല യൂട്യൂബർ വിജയ് പി നായരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ യൂട്യൂബ് ചാനലും പൂട്ടി. ഭാഗ്യലക്ഷമി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏഴാം തിയതിയിലേക്ക് മാറ്റി. ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
കേരള പൊലീസ് ആക്റ്റിലെ വകുപ്പുകൾക്ക് പുറമെ ഐടി ആക്റ്റ് 67, 67എ വകുപ്പുകൾ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്. പത്തുമണിയോടെ ഇയാൾ വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്ജ് മുറിയിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ഇന്ന് രാവിലെയോടെയാണ് വിജയ് പി നായരുടെ ചാനൽ യൂടൂബിൽ നിന്ന് അപ്രത്യക്ഷമായത്.
ചാനൽ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാനാവശ്യപ്പെട്ട് പൊലീസ് യൂട്യൂബിന് കത്തു നൽകിയതിന് പിന്നാലെയാണിത്. പരാതിക്കിടയായ അധിക്ഷേപ വീഡിയോയ്ക്ക് സമാനമായ നിരവധി വീഡിയോകൾ ഇതിലുണ്ടായിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിൻറെ ഭാഗമായി ഇവ നേരത്തെ തന്നെ പൊലീസ് എടുത്തു വെച്ചിരുന്നു. ശാന്തിവിള ദിനേശിനെതിരായ കേസിലും സൈബർ പൊലീസായിരിക്കും തുടർനടപടികളെടുക്കുക.