ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസിലെ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ തവണ ജസ്റ്റിസ് ലളിത് കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. പലതവണ അവധിക്ക് വെക്കുകയും ബഞ്ച് മാറുകയും ചെയ്ത ശേഷമാണ് നാളെ കേസ് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്.
പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ. നൽകിയ ഹർജിയും വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യർ ഉൾപ്പടെയുള്ള മൂന്നു പ്രതികൾ നൽകിയ ഹർജികളുമാണ് ജസ്റ്റിസുമാരായ യുയു ലളിതും വിനീത് ശരണും അടങ്ങിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരുന്നത്.
2017 ലാണ് ലാവ്‌ലിൻ കേസ് സുപ്രീം കോടതിയിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് കോടതിയിൽ അവസാന വാദം പരിഗണനയ്ക്ക് വന്നത്.