ഭുവനേശ്വർ: പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. ഒഡിഷയിലെ പ്രശസ്തമായ ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ഉയരുന്നിതിനിടയിലാണ് ക്ഷേത്രത്തിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. പൂജാകർമങ്ങൾ നിർവഹിക്കുന്ന സേവകർക്കും മറ്റ് ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗബാധിതരിൽ ഒമ്പത് പേർ മരണത്തിന് കീഴടങ്ങി. പതിനാറ് പേർ ഭുവനേശ്വരിലെ കൊറോണ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് ശ്രീ ജഗന്നാഥ് ടെംപിൾ അഡ്മിനിസ്ട്രേഷൻ(എസ്ജെടിഎ) ഭാരവാഹി അജയ് കുമാർ ജന അറിയിച്ചു.
ഭൂരിഭാഗം ജീവനക്കാരും രോഗം പോസിറ്റീവ് ആയതിനെ തുടർന്ന് വീടുകളിൽ ഐസൊലേഷനിൽ ആണ്.
പരിശോധന നടത്തിയതിൽ 822 ജീവനക്കാരിൽ 379 പേരുടെ പരിശോധന ഫലം പോസിറ്റീവ് ആണ്. ഇതുവരെ ക്ഷേത്ര അനുഷ്ഠാനങ്ങൾക്ക് തടസം നേരിട്ടിട്ടില്ലെങ്കിലും താമസിയാതെ അതിന് സാധ്യയുള്ളതായി ഒഡിഷ ഹൈക്കോടതിയെ ക്ഷേത്ര ഭരണസമിതി അറിയിച്ചു. ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
തങ്ങളുടെയും കുടുംബാംഗങ്ങളുടേയും സുരക്ഷ മുൻനിർത്തി നവംബറിന് മുമ്പ് ക്ഷേത്രം തുറക്കേണ്ടതില്ല എന്നാണ് പൂജാരിമാരുടെ അഭിപ്രായമെന്ന് അജയകുമാർ ജന പറഞ്ഞു. ക്ഷേത്രത്തിനുള്ളിൽ മാസ്ക് ധരിക്കൽ, മറ്റ് പ്രതിരോധമാർങ്ങൾ നിർബന്ധമാക്കൽ തുടങ്ങി കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതായി ഉറപ്പാക്കാൻ ജില്ലാകളക്ടർ ബൽവന്ത് സിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന ജീവനക്കാരുടെ യോഗത്തിൽ കർശനനിർദേശം നൽകി.