പാലക്കാട്: കന്മദത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് ശാരദ നായര്‍. പേരൂർ മൂപ്പിൽ മഠത്തിൽ വീട്ടുകാരിയാണ് അന്തരിച്ച ശാരദ നായർ. പട്ടാഭിഷേകം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശി ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്‍ജു വാര്യരുടെ കഥാപാത്രത്തിന്റ മുത്തശ്ശിയായിട്ടാണ് ശാരദ നായര്‍ അഭിനയിച്ചത്. മോഹൻലാല്‍ അടക്കമുള്ളവരുടെ ഒപ്പമുള്ള അഭിനയം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ഭാനുവും വിശ്വനാഥനും തിളയ്ക്കുന്ന വേനലുള്ള ആ നാടും അവരുടെ ജീവിതും ഇപ്പോഴും മനസ്സിലുണ്ട്. ലോഹിതദാസിന്റെ കന്മദം ഒരു കനലായി ഉള്ളിലങ്ങനെ കിടപ്പുണ്ട് ഇപ്പോഴും. അത്രമേല്‍ തീക്ഷ്ണമായിരുന്നു ആ ചിത്രവും അതിലെ പ്രമേയവും. അവര്‍ മാത്രമല്ല അതിലെ ഓരോ കഥാപാത്രങ്ങളും അങ്ങനെ തന്നെ. പ്രത്യേകിച്ച് ഈ മുത്തശ്ശി.
ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു ആ മുത്തശ്ശി. സിനിമയ്ക്കു ചേരുന്ന മുത്തശ്ശിമാരെ തേടിയുള്ള ലോഹിതദാസിന്റെ യാത്ര തത്തമംഗലത്താണ് അവസാനിച്ചത്. അവിടെ നിന്നാണ് ശാരദാ നേത്യാര്‍ എന്നു പേരുള്ള ഈ മുത്തശ്ശിയെ കിട്ടിയത്. മുത്തശ്ശിക്കൊ കുടുംബത്തിനോ സിനിമയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
ലോഹിതദാസ് ആദ്യം കഥ പറയുമ്പോള്‍ പറ്റില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു മുത്തശ്ശി. പിന്നീട്, ആ മോഹന്‍ലാല്‍ ആണെങ്കില്‍ ഒരു കൈ നോക്കാം… എന്നൊരു കളി പറഞ്ഞ് മുത്തശ്ശിക്കിളി സമ്മതം മൂളി. സിനിമയില്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും ലാലിനുമൊപ്പം മുത്തശ്ശി നിറഞ്ഞു നിന്നു. മോഹന്‍ലാലിനൊപ്പം മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന പാട്ടുപാടി സ്‌നേഹപൂര്‍വ്വം മലയാളികളുടെ മനസ്സുകളിലേക്ക് മുത്തശ്ശി നടന്നു കയറി.