കൊച്ചി: ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച മൂന്നു പേർ ആശുപത്രിയിൽ. രണ്ടുപേരെ കോലഞ്ചേരി മെഡിക്കൽ കോളേജിലും ഒരാളെ അങ്കമാലിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് ഭാര്യ പരാതിപ്പെട്ടിട്ടുണ്ട്.
ചിത്തരപുരത്തെ സ്വകാര്യ ഹോംസ്റ്റേയിൽ വെച്ചാണ് ഇവർ വ്യാജ മദ്യം കഴിച്ചത്. ഹോംസ്റ്റേ ഉടമ തങ്കച്ചൻ, സഹായി ജോബി, മനോജ് എന്നിവരാണ് മദ്യം കഴിച്ചത്. വാറ്റുചാരായമാണെന്നാണ് സൂചന. വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂർ സ്വദേശിയായ മനോജും കുടുംബവും കഴിഞ്ഞ ഞായറാഴ്ച ഇവിടെ താമസിക്കാനെത്തിയിരുന്നു ഇയാൾ കൊണ്ടുവന്ന മദ്യമാണ് ഹോം സ്റ്റേ ഉടമയും സഹായിയും ചേർന്ന് കഴിച്ചത്. തേനിൽ ചേർത്ത് മദ്യം കഴിച്ച് കുറച്ചുസമയത്തിനുള്ളിൽ ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു.
ഇവരെ ഉടൻ തന്നെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കച്ചൻ, ജോബി എന്നിവരുടെ നില ഗുരുതരമായതിനെ തുടർന്ന് ഇവരെ തിങ്കളാഴ്ച ഉച്ചയോടെ കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി.
മനോജ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. മനോജിന്റെയും ജോബിയുടെയും കണ്ണിന്റെ കാഴ്ചയ്ക്ക് കുഴപ്പമുണ്ടെന്നാണ് വിവരം. ഇവരിൽ ഒരാളുടെ ഭാര്യ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്.