തിരുവനന്തപുരം: യൂട്യൂബിൽ അശ്ളീല വീഡിയോകളിട്ട വിജയ് പി.നായർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങൾ മാത്രം. എന്നാൽ വിജയ് പി.നായരെ കൈകാര്യം ചെയ്തതിന് ഭാഗ്യലക്ഷമി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തി. പ്രതികരിച്ചതിന്റെ പേരിൽ ജയിലിൽ പോകാനും തയാറെന്ന് ഭാഗ്യലക്ഷമി പറഞ്ഞു.
അതിനിടെ ഭാഗ്യലക്ഷമിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെയും കേസെടുത്തു. അടി കിട്ടിയതിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി.നായർ രാത്രി നിലപാട് മാറ്റി പരാതി നൽകി. അതിക്രമിച്ച് കയറൽ, മർദനം തുടങ്ങി ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തിയാണ് ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്. ലാപ്ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണകുറ്റവും ചുമത്തി.
സംഭവം വിവാദമായതോടെ നിരവധി പേർ ഇരുവിഭാഗത്തെയും അനുകൂലിച്ച് രംഗത്തെത്തിയുണ്ട്. സമൂഹത്തെ വഴിതെറ്റിക്കുകയും ഇക്കിളി പെടുത്തുകയും ചെയ്യുന്ന വീഡിയോകളാണ് വിജയ് പി നായർ യൂട്യൂബിലൂടെ പതിവായി മാർക്കറ്റ് ചെയ്യുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.