കോഴിക്കോട്: സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിൻ്റെ സസ്പെൻഷൻ ഉത്തരവ് പുറത്തുവിട്ടത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് സൂചന. ഇത് സംബന്ധിച്ച അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് വിവരം.
ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് മാധ്യമങ്ങളിലൂെട പ്രദര്‍ശിപ്പിച്ചതിലുള്ള അന്വേഷണം. മാധ്യമങ്ങളോട് സംസാരിച്ചത് ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മിഷണറും അന്വേഷിച്ചു.
സസ്പെന്‍ഷന്‍ ഉത്തരവില്‍ കമ്മിഷണര്‍ വിവാദ പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്തതിലല്ല, അത് താന്‍ പുറത്തുവിട്ടതുമാത്രമാണ് കുറ്റമെന്ന രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നാണ് ഉമേഷിൻ്റെ പ്രതികരണം.
യുവതിയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു ഉമേഷിനെതിരെ നടപടിയെടുത്തത്. അമ്മ നല്‍കിയ പരാതിയില്‍ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി എസിപിക്കെതിരെ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥന്‍ തന്റെ ശരീരത്തെയും നിറത്തെയും അധിക്ഷേപിച്ചെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍ഐഎ യുഎപിഎ ചുമത്തിയ അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി വിധി വായിക്കുകയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
പൊലീസ് വകുപ്പിന് അവഹേളിക്കുന്ന തരത്തില്‍ നിരന്തരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്നും കാരണം കാണിക്കല്‍ മെമ്മോയില്‍ ഉണ്ട്.
ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് ഐ.പി.എസാണ് മെമ്മോ അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും മിഠായിതെരുവിലെ സംഘപരിവാര്‍ അക്രമത്തില്‍ പൊലീസ് അനാസ്ഥ ചൂണ്ടിക്കാണിച്ചതിനും അദ്ദേഹത്തിനെതിരെ നേരത്തെയും നടപടിയെടുത്തിരുന്നു.
ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തെക്കുറിച്ച് ഐ.ജി തല അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിറക്കിയിരുന്നു. ഉത്തരമേഖലാ ഐ.ജി അശോക് യാദവ് ആണ് കേസ് അന്വേഷിക്കുന്നത്.
അപകീര്‍ത്തിപ്പെടുത്തിയെന്നും ബോഡി ഷേമിംഗ് നടത്തിയെന്നും കാണിച്ച് കമ്മീഷണര്‍ക്കെതിരെ യുവതി നല്‍കിയ പരാതിയും അന്വേഷിക്കുന്നുണ്ട്.
നേരത്തെ ഉമേഷ് വള്ളിക്കുന്നിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ യുവതി പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പുറത്ത് വിട്ട ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്.
സിറ്റി പൊലീസ് കമ്മീഷണര്‍ എ. വി ജോര്‍ജ് ഐ.പി.എസിനെതിരെയാണ് യുവതിയുടെ പരാതി.
യുവതിയെ രക്ഷിതാക്കളില്‍ നിന്ന് അകറ്റി ഉമേഷ് ഫ്ളാറ്റില്‍ നിത്യസന്ദര്‍ശനം നടത്തുന്നുവെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി ഐ.ജിക്ക് പരാതി നല്‍കിയത്.
Loading videoപൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഉമേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നുവെന്നാണ് ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.