ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പഴയ ചപ്പാത്തി വിളമ്പിയതിനെ തുടർന്ന് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് സസ്‌പെൻഷൻ പിൻവലിച്ചു. ബുധനാഴ്ച ഇൻഡോറിൽ നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് പുതിയ ചപ്പാത്തി നൽകിയില്ലെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.
ഭക്ഷ്യസുരക്ഷ ഓഫിസർ മനീഷ് സ്വാമിയെയാണ് സസ്‌പെൻഡ് ചെയ്തത്. റുഖി സുഖി ചപ്പാത്തി തിന്നതുകൊണ്ട് തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാനുള്ള കാരണമായി തോന്നിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവം സോഷ്യൽ മീഡിയിയൽ വിവാദമായതിനെ തുടർന്നാണ് മുഖ്യമന്ത്രി വിഷയം അറിഞ്ഞത്. ഉടൻ തന്നെ കലക്ടറോട് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തിരിച്ചെടുത്തതിൽ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചു. തന്നെ സസ്‌പെൻഡ് ചെയ്തത് എന്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഉദ്യോഗസ്ഥൻ പ്രതികരിച്ചു. വിവിധ ജില്ലകളിൽ സന്ദർശനം നടത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ താൻ കണക്കിലെടുക്കാറില്ല. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ സ്വയം സമർപ്പിച്ചതാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.