കൊച്ചി: മലയാറ്റൂർ പാറമട സ്ഫോടന കേസിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാറമടയ്ക്ക് സമീപത്തുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ച് സ്ഫോടനമുണ്ടായ കേസുമായി ബന്ധപ്പെട്ട് പാറമടയില്‍ വെടിക്കോപ്പുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
സ്‌ഫോടനത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. കൂടാതെ കെട്ടിടം പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലച്ചെ 3.15നാണ് സ്ഫോടനം നടന്നത്. അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയുമാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ പാറമട ഉടമകള്‍ക്ക് വീഴ്ച സംഭവിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, ഒളിവിലുള്ള പാറമട ഉടമകളായ ബെന്നിയും റോബിനും വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇരുവരും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഉടമകൾക്കെതിരെ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പാറമടയുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.