മലപ്പുറം: പതിനാറ് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ആറുപേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. നെടുംപറമ്പ് ചിറയിൽ കബീർ (29), ചേറൂർ മുളയത്തിൽ നിസ്താർ (42), ഐക്കരപ്പടി മണ്ണരക്കൽ ഗോപാലകൃഷ്ണൻ (50), മോങ്ങം ചേപ്പൻ കലായിൽ പോക്കർ (64), മമ്പീതി വള്ളിക്കാടൻ മുഹമ്മദ് ഹുസൈൻ (55) എന്നിവരെയാണ് ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിൽ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലെടുത്ത കേസിൽ അഞ്ച് പേരും വേങ്ങര പൊലീസിൽ ലഭിച്ച പരാതിയിൽ ഒരാളുമാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായത്.
കൂരിയാട് വെച്ച് കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയിൽ കക്കാട് മാട്ടറ നൗഷാദ് (43)ആണ് അറസ്റ്റിലായത്. അന്വേഷണ ചുമതലയുള്ള കരിപ്പൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ മാതാപിതാക്കൾ കാര്യം അന്വേഷിച്ചു. തുടർന്നാണ് കുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്.