തിരുവനന്തപുരം: സി- ആപ്റ്റ് മുൻ എംഡിയും നിലവിൽ എൽ ബി എസ് ഡയറക്ടറുമായ അബ്ദുൾ റഹ്മാൻ യുഎഇ കോൺസുലേറ്റിൽ നിന്നുള്ള മതഗ്രന്ഥങ്ങൾ കൊണ്ടു പോകാൻ വേണ്ട നിർദേങ്ങൾ നൽകിയതായി ജീവനക്കാരുടെ മൊഴി. സി- ആപ്റ്റ് വാഹനത്തിന്റെ ജി പി എസ് സംവിധാനം തൃശൂർ മുതൽ കണ്ണൂർ വരെ പ്രവർത്തിച്ചില്ലെന്നും എൻഐഎ സ്ഥിരീകരിച്ചു. പാഠപുസ്തകങ്ങൾക്കൊപ്പം മതഗ്രന്ഥം കൊണ്ടുപോയത് ഔദ്യോഗികമായി രേഖപ്പെടുത്താതെയാണെന്നും എൻഐഎയുടെ അന്വേഷണത്തിൽ കണ്ടെത്തി.
മന്ത്രി കെ.ടി. ജലീലിന്റെയും എംഡിഅബ്ദുൾ റഹ്മാൻ്റെയും നിര്‍ദേശമായതിനാലാണ് രേഖപ്പെടുത്താതിരുന്നതെന്നാണ് ജീവനക്കാരുടെ മൊഴി. പാഴ്സല്‍ ഇറക്കേണ്ട സ്ഥലവും വിളിക്കേണ്ട രണ്ട് പേരുടെ നമ്പരും എംഡി തന്നിരുന്നെന്നും മൊഴിയുണ്ട്. ജൂൺ 25 ന് സി- ആപ്ടിലെത്തിയ പാഴ്സലുകൾ 30 -ാം തീയതി രാത്രി എട്ടു മണിയോടെ വട്ടിയൂർകാവിലെ ഓഫീസിൽ നിന്നും യാത്ര ആരംഭിച്ചു. രാവിലെ 10 മണിയോടെയാണ് തൃശൂരിലെത്തിയത്. തൃശൂർ എത്തുന്നത് വരെയുള്ള വിവരങ്ങളെല്ലാം ജി പി എസ് റെക്കോർഡറിലുണ്ടെന്നും പിന്നീട് തൃശൂരിൽ നിന്നും കണ്ണൂരെത്തുന്നത് വരെ ഏകദേശം ഏഴു മണിക്കൂറോളം സമയം ജി പി എസ് പ്രവർത്തിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ.
ജിപിഎസ് പ്രവർത്തിക്കാത്ത ഏഴു മണിക്കൂർ സമയത്തിനിടെയാണ് വാഹനം മലപ്പുറത്തെത്തിയതും പാഴ്സലുകൾ രണ്ട് കേന്ദ്രങ്ങളിലായി ഇറക്കിയതും. ഒരു ഡ്രൈവർ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതെല്ലാമാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്.
അതേസമയം ജി പി എസ് ഇടയ്ക്ക് തകരാറിലാകുന്നത് സാധാരണയാണെന്നാണ് ജീവനക്കാർ പറയുന്നത്. ഇക്കാര്യത്തിൽ കെൽട്രോണിനോട് എൻ ഐ എ വിശദീകരണം തേടും.