ചെന്നൈ: അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികളുമായി സംഗീത സംവിധായകന്‍ ഇളയരാജ. ബാലു എങ്കേ പോന്‍? ഏന്‍ പോന്‍? ( ബാലു എവിടെ പോയി? എന്തിന് പോയി?) എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.
ബാലൂ പെട്ടന്ന് എഴുന്നേറ്റ് വാ. നിന്നെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നുവെന്ന് പറഞ്ഞില്ലേ? നീ കേട്ടില്ല. നീ പോയി. എവിടെ പോയി? ഗന്ധര്‍വന്മാര്‍ക്കായി പാടാന്‍ പോയിരിക്കുകയാണോ? ഇവിടെ ലോകം ശൂന്യമായിരിക്കുന്നു. ലോകത്തില്‍ ഒന്നും എനിക്ക് അറിയില്ല. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്ത് പറയണമെന്നുപോലും അറിയില്ലെന്നും അദ്ദേഹം പറയുന്നു.
സംസാരത്തിനിടെ അല്പസമയം മൗനം പാലിക്കുന്നുണ്ട് അദ്ദേഹം. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഗീത ലോകത്തെ മൊത്തം സങ്കടത്തിലാക്കി എസ്.പി.ബി ഈ ലോകത്തോട് വിടപറഞ്ഞത്. എസ്പിബിയും ഇളയരാജയും തമ്മിലുണ്ടായിരുന്നത് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദമാണ്. സിനിമയിൽ തുടക്കക്കാരായിരുന്ന രാജയും ബാലുവും മദ്രാസിലെ കല്ല്യാണവിരുന്നുകളിൽ ഗാനമേളകൾ അവതരിപ്പിച്ച് സ്കൂട്ടറിൽ കറങ്ങി നടന്നിരുന്ന കാലത്തെക്കുറിച്ച് ഏറെ ആവേശത്തോടെ പല അഭിമുഖങ്ങളിലും എസ്പിബി തന്നെ പറഞ്ഞിട്ടുണ്ട്.