ഗുവാഹട്ടി: കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിപ്പിച്ചു. രക്തത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിപ്പിച്ചത്.
ഓഗസ്റ്റ് 26 നാണു തരുൺ ഗൊഗോയിക്ക് രോഗം സ്ഥിരീകരിച്ചത്. അന്ന് തന്നെ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സെപ്റ്റംബർ 16 ന് അദ്ദേഹത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയി. രോഗബാധയേതുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ തുടർന്നതിനാൽ പിന്നീടും അദ്ദേഹം ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു. തരുൺ ഗൊഗോയിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അസം ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ, പിസിസി അധ്യക്ഷൻ റിപുൻ ബോറ എന്നിവർ ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു.
ഗോഗോയിയുടെ ചികിത്സ സംബന്ധിച്ച് ഉപദേശം തേടുന്നതിന് ജിഎംസിഎച്ച് ഡോക്ടർമാർ വീഡിയോ കോൺഫറൻസിംഗിലൂടെ എയിംസിലെ ഡോക്ടർമാരുമായി ചർച്ച നടത്തുമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ആവശ്യമാണെങ്കിൽ അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.