തിരുവനന്തപുരം: കുട്ടി പിറന്ന് നാൽപ്പതാം ദിവസം പെൺകുഞ്ഞിനെ കുഞ്ഞിനെ പിതാവ് പുഴയിൽ എറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് ശിവഗംഗ എന്ന കുഞ്ഞിനെ കാർഡ് ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. നൂലുകെട്ട് ചടങ്ങ് ദിനമായ വെള്ളിയാഴ്ചയാണ് ഇയാള്‍ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തിരുവല്ലം പോലീസ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു.
ഉണ്ണികൃഷ്ണൻ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. വിവാഹവാഗ്ദാനത്തിൽ നിന്നും പിൻമാറിയതിനെത്തുടർന്ന് ഇവർ ഉണ്ണികൃഷ്ണനെതിരെ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ഇടപെട്ടു, വിവാഹം കഴിക്കാമെന്ന ഉറപ്പ്ലഭിച്ചതോടെ സ്ത്രീ പ്രതിക്കെതിരായ പരാതി പിൻവലിച്ചു. തുടർന്ന് ഇരുവരും നെടുമങ്ങാട് താമസിച്ചു വരികയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസമാണ് ഇവർക്ക് ഒരു കുഞ്ഞു ജനിച്ചത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ നൂൽകെട്ട് ചടങ്ങ്.
നൂൽകെട്ട് ചടങ്ങിന് ശേഷം കുഞ്ഞിനെ സ്വന്തം അമ്മയെ കാണിക്കണമെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നെന്നാണ് വിവരം. കുട്ടിയെ കാണാതായതോടെ സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുലർച്ച 2.30ക്ക് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയത്.
ആദ്യം കുഞ്ഞ് തന്റെ കയ്യിൽ നിന്നും ആറ്റിലേക്ക് വീണു എന്നു മൊഴി നൽകിയ പ്രതി പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റ സമ്മതം നടത്തുകയായിരുന്നു. കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്നാണ് കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് എന്ന് പോലിസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.