ബെയ്ജിംങ്ങ്: കൊറോണ മഹാമാരിയുടെ പ്രഭവകേന്ദ്രമായ ചൈനയിൽ വീണ്ടും ആശങ്കയെന്ന് റിപ്പോർട്ടുകൾ. ഒരു മാസം മുമ്പ് ലക്ഷണങ്ങളില്ലാത്ത കൊറോണ കേസ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ശീതീകരിച്ച സീഫുഡ് കയറ്റിയിറക്കുന്ന തുറമുഖത്തെ രണ്ടു തൊഴിലാളികളിലാണു രോഗം സ്ഥിരീകരിച്ചത്. ക്വിങ്‌ദാവോ സിറ്റിയിലായിരുന്നു രോഗബാധിതർ. ഈ സംഭവം ആരോഗ്യ പ്രവർത്തകരെ ചിന്താക്കുഴപ്പത്തിലാക്കി.
വൈറസ് പറ്റിപ്പിടിച്ചിരിക്കാവുന്ന സാധനങ്ങളുടെ ഇറക്കുമതി പകർച്ചവ്യാധി പടർത്തിയേക്കാമെന്ന മുന്നറിയിപ്പായി ഇതിനെയെടുത്തു. ശീതീകരിച്ച സീഫുഡിലും മാംസത്തിലും ഇറക്കുമതി ചെയ്ത വസ്തുക്കളിലും കൊറോണ വൈറസിന്റെ സാന്നിധ്യം പിന്നീടു കണ്ടെത്തുകയും ചെയ്തു.
ലക്ഷണങ്ങളില്ലാത്ത കൊറോണ രോഗികളുടെ വർധനയാണ് ചൈനീസ് സർക്കാരിനെ ഭയപ്പെടുത്തുന്നത്. മറ്റു രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി രോഗ ലക്ഷണങ്ങൾ ഉള്ളവരും ഇല്ലാത്തവരുമായ കൊറോണ ബാധിതരുടെ വേർതിരിച്ചുള്ള പ്രതിദിന കണക്ക് ചൈന ശേഖരിക്കുന്നുണ്ട്. കോൾഡ് സ്റ്റോറേജുകളിലും തുറമുഖ തൊഴിലാളികൾക്കിടയിലും രോഗം ദുരൂഹമായി കൂടുകയാണ്.
കപ്പലുകളിൽ തുറമുഖത്തെത്തിയ കണ്ടെയ്നറുകളിലും വൈറസുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഇക്വഡോർ, ബ്രസീൽ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കഴിഞ്ഞ ആഴ്ചകളിൽ ചൈന നിരോധിച്ചു. ശീതീകരിച്ച സാൽമണിൽ ഒരാഴ്ചവരെ വൈറസ് നിലനിൽക്കുമെന്നാണു ചൈനീസ് ഗവേഷകർ പറയുന്നത്.