കൊച്ചി: കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത മിനി മുത്തൂറ്റ് എംഡി റോയ് മാത്യുവിനെ കർശന ഉപാധികളോടെ വിട്ടയച്ചു. ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടിലേയ്ക്കായി വിദേശത്ത് നിന്ന് 14 കോടി രൂപയുടെ സാധനങ്ങൾ കസ്റ്റംസ് തീരുവ വെട്ടിച്ച് ഇറക്കിയതിലാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്. കസ്റ്റംസ് തീരുവയായി വെട്ടിച്ച 30 കോടി രൂപ അടക്കുന്നത് സംബന്ധിച്ച് വരുന്ന ബുധനാഴ്‍ച്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന ഉപാധിയിലാണ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്.
വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത 25 കോടി രൂപ തിരിച്ചടയ്ക്കുന്നതിലും തീരുമാനം അറിയിക്കണം. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിർമ്മാണമെന്ന് കണ്ടെത്തിയതോടെ 2013 ൽ കാപ്പിക്കോ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതിയും ഇത് ശരിവെച്ചു. ആലപ്പുഴ ചേർത്തലയിലെ നെടിയംതുരുത്തിൽ മുത്തൂറ്റ് മിനി ഗ്രൂപ്പും കാപ്പിക്കോ കുവൈറ്റ് കമ്പനിയും ചേർന്ന് കെട്ടിപ്പൊക്കിയ റിസോർട്ടിലേക്കായി വിദേശത്ത് നിന്ന് എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ആഡംബര വസ്തുക്കളാണ്.
2009 മുതൽ തുടങ്ങിയ ഇറക്കുമതിയിൽ 14 കോടി രൂപ കസ്റ്റംസ് തീരുവ വെട്ടിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കസ്റ്റംസ് നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും റോയ് മാത്യു നികുതി തുക അടച്ചില്ല. തുടർന്നാണ് റോയ് മാത്യുവിനെ തിരുവല്ലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഉച്ചയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചത്.