ന്യൂഡെൽഹി: കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം ലോക്നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസ്സവും രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ കുറവും ഇദ്ദേഹത്തിനുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. രാജ്യതലസ്ഥാനത്തെ കൊറോണ പോരാട്ടത്തിൽ സിസോദിയ മുന്നിലുണ്ടായിരുന്നു.
അതേസമയം ഡൽഹിയിൽ കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സെപ്തംബർ പതിനാറ് വരെ ഡൽഹിയിൽ 4,500 വരെയായിരുന്നു കൊറോണ പ്രതിദിന കണക്ക്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത് കുറഞ്ഞു. അടുത്ത ദിവസങ്ങളിൽ വൈറസ് വ്യാപനം കുറയുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനയെന്നും അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
പ്രതിദിന കണക്കിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് സെപ്തംബർ പതിനാറിനായിരുന്നു. 4,473 പേർക്കാണ് സെപ്തംബർ പതിനാറിന് കൊറോണ സ്ഥിരീകരിച്ചത്. സെപ്തംബർ 15 മുതൽ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും 30 മുതൽ 40 വരെ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷം കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞു. 24 മണിക്കൂറിനകം 3,700 കേസുകളും അതിൽ താഴെയുമായി പ്രതിദിന കൊറോണ കണക്ക്. വരും ദിവസങ്ങളിൽ വൈറസ് വ്യാപനം കുറയുമെന്ന സൂചനയും കേജ്രിവാൾ പങ്കുവച്ചു.