സ്വർണക്കടത്ത് ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വീണ്ടും ചോദ്യം ചെയ്യുന്നു. ഇതു രണ്ടാം തവണയാണ് എൻഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ശിവശങ്കർ ചോദ്യം ചെയ്യല്ലിനായി ഹാജരായത്.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പമാണ് ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. സ്വപ്ന സുരേഷും മറ്റു കൂട്ടുപ്രതികളും നശിപ്പിച്ചു കളഞ്ഞ ഡിജിറ്റൽ തെളിവുകൾ എൻഐഎ വീണ്ടെടുത്തിരുന്നു. ഇവയിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരേയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ.

ലാപ്പ് ടോപ്പും മൊബൈൽ ഫോണുകളും അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നായി രണ്ടായിരം ജിബിയോളം ഡാറ്റ എൻഐഎ സംഘം വീണ്ടെടുത്തിരുന്നു. നിർണായകമായ പല വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനായി എൻഐഎ കസ്റ്റഡയിൽ വാങ്ങിയത്.