തിരുവനന്തപുരം: നയതന്ത്രബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്‌ത സംഭവത്തില്‍ സി ആപ്‌റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന. മത ഗ്രന്ഥങ്ങൾ സി ആപ്റ്റ് വഴി മലപ്പുറത്ത് എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് എൻഐഎ ഇന്ന് വീണ്ടും തിരുവനന്തപുരം വട്ടിയൂർക്കാവിലെ സിആപ്റ്റിൽ എത്തി പരിശോധന നടത്തുന്നത്. മതഗ്രന്ഥം കയറ്റിയ വാഹനത്തിന്റെ യാത്രാരേഖകള്‍, ജിപിഎസ് എന്നിവ എന്‍ഐഎ അന്വേഷണ സംഘം പരിശോധിച്ചു.
ഇന്നലെ സി ആപ്റ്റിലെത്തിയ സംഘം ജീവനക്കാരുടെയും മുന്‍ സി ആപ്‌റ്റ് ഡയറക്‌ടറും നിലവില്‍ എല്‍ബിഎസ് ഡയറക്‌ടറുമായ എ. അബ്‌ദു റഹ്‌മാന്റെയും മൊഴിയെടുത്തിരുന്നു. മൂന്നു ഘട്ടങ്ങളിൽ ആയാണ് പരിശോധന നടത്തിയത്. ജൂൺ 18ന് വിമാനത്താവളത്തിൽ നിന്ന് രണ്ട് കോൺസുലേറ്റ് വാഹനങ്ങളിൽ 32പായ്ക്കറ്റുകൾ സി-ആപ്‌റ്റിൽ എത്തിച്ചിരുന്നതായാണ് കണ്ടെത്തൽ.
പായ്ക്കറ്റുകൾ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സി-ആപ്‌റ്റിന്റെ അടച്ചുപൂട്ടിയ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. മലപ്പുറത്തേക്കുള്ള യാത്രയിൽ ജിപിഎസ് തടസപ്പെട്ടതായി ആരോപണം നേരത്തെ ഉണ്ടായിരുന്നു. ജിപിഎസ് സംവിധാനം എൻഐഎ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. വാഹനത്തിന്റെ ജിപിഎസ് സംവിധാനം അടക്കമുള്ളത് ഇന്ന് വിശദമായി പരിശോധിക്കും. ഇതോടെ സി ആപ്‌റ്റില്‍ പരിശോധനക്കെത്തുന്ന രണ്ടാമത് കേന്ദ്ര ഏജന്‍സിയാണ് എന്‍ഐഎ. മുന്‍പ് കസ്‌റ്റംസ് ഇവിടെ പരിശോധന നടത്തിയിരുന്നു.