ശ്രീനഗർ: പാകിസ്ഥാൻ ഡ്രോണുപയോഗിച്ച് ഭീകരർക്ക് ആയുധങ്ങൾ നൽകുന്നുവെന്ന് ജമ്മുകശ്മീർ പോലീസ്. എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളാണ് തീവ്രവാദികൾക്ക് കൈമാറുന്നത്. ആയുധങ്ങൾ നൽകാനായി പാകിസ്ഥാൻ നിയന്ത്രണരേഖയ്ക്ക് മുകളിലൂടെ രാത്രിസമയങ്ങളിൽ ഡ്രോണുകൾ പറത്തുന്നതായി ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കുന്നു.
നിയന്ത്രണരേഖയ്ക്ക് സമീപം അഖ്നൂർ മേഖലയിൽ നിന്നും റൈഫിളുകളും പിസ്റ്റളുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഭീകരസംഘടനയായ ജെയ്ഷെ മൊഹമ്മദ് ആണ് ഇതിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാവുന്നുവെന്നും പോലീസ് പറഞ്ഞു.
രാത്രിസമയങ്ങളിൽ ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങൾ എത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജമ്മു കശ്മീർ പോലീസ് നടത്തിയ തിരച്ചിലിൽ രണ്ട് എകെ-47 തോക്കുകൾ, ഒരു പിസ്റ്റൾ, 90 തിരകൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
നിയന്ത്രണരേഖയിൽ നിന്നും 12 കി.മീ ദൂരത്ത് നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. കശ്മീർ താഴ് വരയിലുള്ള തീവ്രവാദികൾക്ക് കൈമാറാനായാണ് ആയുധങ്ങൾ ഇത്തരത്തിൽ അതിർത്തിക്ക് സമീപം നിക്ഷേപിക്കുന്നതെന്ന് കരുതുന്നത്.