തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റിൽ പരിശോധന നടത്തുന്നു. മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും എൻഐഎ പരിശോധിക്കുന്നത്. ഇവിടെ നിന്ന് ചില രേഖകള്‍ എന്‍ ഐ എ സംഘം പിടിച്ചെടുത്തതായാണ് വിവരം. കൊച്ചിയില്‍ നിന്നുളള സംഘമാണ് പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും എൻഐഎയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ സി-ആപ്റ്റിൽ പരിശോധന നടത്തുന്നത്.
കസ്റ്റംസും ഇതിന് മുൻപ് സി-ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു. അതേസമയം ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാൽ തനിക്ക് അതിൽ അറിവോ പങ്കോ ഇല്ലെന്നും ചോദ്യം ചെയ്യലിന് ശേഷം മന്ത്രി വ്യക്തമാക്കി. ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വർണം വന്നതെന്നും ഖുർആൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിലാണെന്നും മന്ത്രി പറഞ്ഞു.
സിആപ്റ്റിലേക്ക് പാഴ്സൽ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർമരുടെ മൊഴി കസ്റ്റംസ് എടുത്തു. യുഎഇ കോൺലുലേറ്റേിൽ നിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. ഇൗ സാഹചര്യത്തിലാണ് ഡ്രൈവർമാരെ ചോദ്യം ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 24നായിരുന്നു മതഗ്രന്ഥങ്ങള്‍ എത്തിച്ചത്.
കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ ഡെലിവറി വിഭാഗത്തിലാണ് എത്തിച്ചത്. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ജീവനക്കാരിൽ ചിലർക്കു മതഗ്രന്ഥം വിതരണം ചെയ്തശേഷം ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. പൊട്ടിച്ച പാക്കറ്റ് സിആപ്റ്റിൽ സൂക്ഷിച്ചു. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്പോഗ്രാഫിക് സെന്ററാണ് പിന്നീട് സിആപ്റ്റായി മാറിയത്. കംപ്യൂട്ടർ, ആനിമേഷൻ, പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് സിആപ്റ്റ്.
സിആപ്റ്റ് എംഡിയിൽനിന്നും ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽനിന്നും എൻഐഎ ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. രാവിലെ 9.30 ഓടെയാണ് ഉദ്യോഗസ്ഥ സംഘം സിആപ്റ്റിലെത്തിയത്. സിആപ്റ്റിലെ ഉദ്യോഗസ്ഥരെ നേരത്തെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.