തിരുവനന്തപുരം: വിവാദ കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനക്കേസ് എഴുതി തള്ളാൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്ത ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് തന്നെ ഇത് സംബന്ധിച്ചു് ഒരന്വേഷണവും നടക്കുന്നില്ലെന്ന് വിവരാവകാശ രേഖയിലൂടെ വെളിപ്പെടുത്തി.നാൽപ്പതിനായിരം ഒഎം ആർ ഉത്തരക്കടലാസ് നശിപ്പിച്ച് നിയമനം നടത്തിയ കേസിൻ്റെ പുരോഗതി അന്വേഷിച്ച് നൽകിയ അപേക്ഷയിലാണ് ക്രൈംബ്രാഞ്ചിൻ്റെ സത്യവിരുദ്ധമായ വിചിത്ര നിലപാട്. ക്രൈം ബ്രാഞ്ചിന്റെ എഴുതിത്തള്ളാനുള്ള റിപ്പോർട്ടിന്മേലുള്ള വിചാരണ ഒക്ടോബർ ഒമ്പതിന് നടക്കും.
നിലവിലെ കേസിൽ കുറ്റപത്രം നൽകിയിട്ടുള്ള പ്രതികളോടൊപ്പം, നിയമനം ലഭിച്ചവരെകൂടി പ്രതികളാക്കി പുനരന്വേഷണം നടത്താൻ ചുമതലപ്പെടുത്തിയ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് അന്വേഷണ ഉദ്യോഗസ്ഥനാണ് സർവീസിൽ നിന്ന് വിരമിക്കുന്നതിന്റെ തലേന്നാൾ കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ തുടരന്വേഷണത്തിന്റെ തൽസ്ഥിതി ആരാഞ്ഞു വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇത് സംബന്ധിച്ച് ഒരു അന്വേഷണവും ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിൽ നടക്കുന്നില്ലെന്ന മറുപടി. മറുപടി നൽകിയ അതെ യൂണിറ്റിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതായി കോടതിയിൽ നിന്ന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു
പരാതിക്കാരന്റെ മൊഴി പോലും വാങ്ങാതെ പ്രതികൾക്ക് വേണ്ടി അതീവ രഹസ്യമായാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തതെന്ന ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് ക്രൈം ബ്രാഞ്ച് യൂണിറ്റ് ഇപ്പോൾ നൽകിയിട്ടുള്ള വിവരാവകാശരേഖ. വസ്തുതകൾ മറച്ചുവെച്ച് കളവായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥന്മാർ ക്കെതിരെ നടപടി ആവശ്യപ്പെട്ടു ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ ആർ.എസ്. ശശികുമാർ ക്രൈംബ്രാഞ്ച് മേധാവിക്ക് പരാതി നൽകി.
നേരത്തെ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്ന വിസി യെയും സിൻഡിക്കേറ് അംഗങ്ങളെയും കുറ്റ മുക്തനാക്കിയതിനുള്ള കാരണങ്ങൾ ക്രൈം ബ്രാഞ്ചിന്റെ പുതിയ എഴുതിത്തള്ളൽ റിപ്പോർട്ടിൽ പറയുന്നില്ലെന്നും രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ അടിസ്ഥാനത്തിൽ തിരക്കിട്ട് അതീവ രഹസ്യമായി തയ്യാറാക്കിയ പുനര ന്വേഷണ റിപ്പോർട്ട് തള്ളിക്കളയണമെന്നും പരാതിക്കാരനായ സുജിത് എസ് കുറുപ്പ് കോടതിയിൽ ആവശ്യപ്പെടും.