കൊച്ചി: എറണാകുളത്തെ മലയോര മേഖലയിലെ മുഴുവൻ ക്വാറികളിലും പരിശോധന നടത്താൻ നിർദ്ദേശം. മലയാറ്റൂർ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. റൂറൽ എസ്.പി. കെ.കാർത്തികാണ് പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്പിമാർക്ക് ക്വാറികളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്. ജില്ലയിലെ മുഴുവൻ പാറമടകളുടേയും ലൈസൻസ് പൊലീസ് പരിശോധിക്കും. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന കെട്ടിടങ്ങളും പരിശോധിക്കും.
അതേസമയം എറണാകുളം മലയാറ്റൂരിൽ സ്ഫോടനമുണ്ടായ പാറമടയുടെ ഉടമടകൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മലയാറ്റൂർ നീലിശ്വരം സ്വദേശികളായ ബെന്നി പുത്തൻ, റോബിൻസ് എന്നിവർക്കായി ഓഫീസുകളിലും ബന്ധുവീടുകളിലും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. കാലടി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
പാറമടയോട് ചേർന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ തമിഴ്നാട് സേലം സ്വദേശി പെരിയണ്ണനും കർണ്ണാടക ചാമരാജ് നഗർ സ്വദേശി ഡി. നാഗയുമാണ് മരിച്ചത്.
വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായാണെന്ന് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാറമടയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി ഉടൻ ഉണ്ടാകും.