തിരുവനന്തപുരം: ജില്ലയിൽ കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നടപടി തുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 681 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ കണ്ടെത്തും. കൊറോണ പരിശോധന കഴിയാവുന്നത്ര വർധിപ്പിക്കാനും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
ജില്ലയിൽ 24 കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണു നിലവിൽ പ്രവർത്തിക്കുന്നത്. മിക്കവയും നൂറോളം പേരെ ഉൾക്കൊള്ളാവുന്ന ശേഷിയുള്ളവയാണ്. രോഗവ്യാപനം കൂടുന്നതോടെ കൂടുതൽ പേരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കു മാറ്റേണ്ടിവരുമെന്നതു മുന്നിൽക്കണ്ടാണ് മൂന്നുറോളം പേരെ ഉൾക്കൊള്ളാവുന്ന സിഎഫ്എൽടിസികൾ കണ്ടെത്തുന്നതിനു മന്ത്രി നിർദേശം നൽകിയത്.
രോഗവ്യാപനം വർധിക്കുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ മുൻകരുതലും ജാഗ്രതയും പാലിക്കണമെന്നു മന്ത്രി അഭ്യർഥിച്ചു. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുന്നതോടെ ജാഗ്രത പാലിക്കുന്നതിൽ പിന്നാക്കംപോകുന്ന സാഹചര്യമുണ്ട്. ഇതു സ്ഥിതി ഗുരുതരമാക്കും.
ജില്ലയിൽ ആയിരത്തിനടുത്തു രോഗികൾ പ്രതിദിനം ഉണ്ടാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെങ്കിലും കാര്യങ്ങൾ പൂർണമായും നിയന്ത്രണവിധേയമാണ്. ആശുപത്രികളിൽ ആവശ്യത്തിനു ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉണ്ട്. കോവിഡ് ബ്രിഗേഡിൽ ഡോക്ടർമാർ കൂടുതലായി പങ്കെടുക്കാൻ തയാറാകണമെന്നും മന്ത്രി പറഞ്ഞു.
ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസനയും വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
അതേസമയം ജില്ലയില്‍ ഇന്ന് 681 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 526 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര് വീട്ടുനിരീക്ഷണത്തിലായിരുന്നു. 2 പേര് അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. 11 പേരുടെ മരണം കൊറോണ മൂലമാണെന്നും സ്ഥിരീകരിച്ചു.
കടയ്ക്കാവൂര്‍ സ്വദേശിനി ലത(40), നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍(67), വെഞ്ഞാറമ്മൂട് സ്വദേശി അരവിന്ദാക്ഷന് നായര്‍(68), അരുവിക്കര സ്വദേശി രാധാകൃഷ്ണന്(68), കരിമഠം കോളനി സ്വദേശി സെയ്ദാലി(30), പാറശ്ശാല സ്വദേശിനി പ്രീജി(38), വള്ളക്കടവ് സ്വദേശി ഷമീര്‍(38), പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി(68), പെരുങ്കുഴി സ്വദേശി അപ്പു(70), ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്(81), വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്(54) എന്നിവരുടെ മരണങ്ങളാണ് കൊറോണ മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 290 പേര് സ്ത്രീകളും 391 പേര് പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 65 പേരും 60 വയസിനു മുകളിലുള്ള 106 പേരുമുണ്ട്. പുതുതായി 2,071 പേര് രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,245 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,011 പേര് വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 21,693 പേരും വിവിധ സ്ഥാപനങ്ങളിലായി 541 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 2,413 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. കോവിഡ് പോസിറ്റീവായ 20 ഗര്‍ഭിണികളും 22 കുട്ടികളും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.