ന്യൂഡെൽഹി: ടൂറിസ്റ്റ് ഗൈഡിനെ സംഘം ചേർന്ന് ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. അതീവ സുരക്ഷ ക്രമീകരണങ്ങളുള്ള ഇന്ത്യ ഗേറ്റിനു സമീപമുള്ള ഫൈസ്റ്റാർ ഹോട്ടലിൽവച്ചാണ് സംഭവമെന്നു പൊലീസ് അറിയിച്ചു. ഒരു സ്ത്രീയടക്കം ആറു പേർ സംഘത്തിലുണ്ടെന്നും പ്രധാന പ്രതിയെ അറസ്റ്റു ചെയ്തെന്നും പൊലീസ് അറിയിച്ചു. ഡൽഹി ഷേക്ക് സരായി നിവാസിയായ മനോജ് ശർമ എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബാക്കിയുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
സെപ്റ്റംബർ 18 നാണ് സംഭവം നടന്നതെന്നും പിറ്റേ ദിവസമാണ് യുവതി പരാതി നൽകിയതെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന ഹോട്ടൽ മുറി ബുക്ക് ചെയ്തിരിക്കുന്നത് രണ്ടു കച്ചവടക്കാരാണ്. പണത്തിന് ആവശ്യമുണ്ടായിരുന്ന ടിക്കറ്റ് ബുക്കിങ് എക്സിക്യൂട്ടീവും ടൂറിസ്റ്റ് ഗൈഡുമായ യുവതിയെ ചെറിയ നിരക്കിൽ ലോൺ നൽകാമെന്ന് പറഞ്ഞാണ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്.