പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ലോക്ക് ഡൗൺ കാലത്ത് കൃത്യമായ വിദ്യാഭ്യാസം ലഭിച്ചില്ല; സർവ്വേ റിപ്പോർട്ട്

ന്യൂഡെൽഹി: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ലോക്ക് ഡൗൺ സമയത്ത് കൃത്യമായ വിദ്യാഭ്യാസം നൽകിയിട്ടില്ലെന്ന് സർവ്വേ റിപ്പോർട്ട്. പാഠപുസ്തകങ്ങളുടെ ലഭ്യതയില്ലായ്മയാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. ഓക്സ് ഫാം ഇന്ത്യ സർവ്വേയിൽ പങ്കെടുത്ത 80 ശതമാനം രക്ഷിതാക്കളും ഓൺലൈൻ പഠനത്തിന് പിന്തുണയേകാൻ തങ്ങളുെട കുട്ടികൾക്ക് പാഠപുസ്തകങ്ങളില്ലായിരുന്നു എന്ന് വെളിപ്പെടുത്തി. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥികളിലേക്ക് പാഠപുസ്തകങ്ങൾ എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് സർവ്വെയിൽ പങ്കെടുത്ത് 71ശതമാനം അധ്യാപകരും അഭിപ്രായപ്പെട്ടു.

ഓക്സ്ഫാം ഇന്ത്യ അഞ്ച് സംസ്ഥാനങ്ങളിൽ നടത്തിയ സർവ്വേയിലാണ് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ 80 ശതമാനം പേരും കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ബീഹാറിൽ നടത്തിയ സർവ്വേയിൽ 100 ശതമാനം അധ്യാപകരും ഇതേ അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയത്. വിദ്യാഭ്യാസത്തിന് ഉപയോ​ഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവമാണ് ഇത്തരമൊരു പരാജയത്തിന് കാരണമെന്ന് സെപ്റ്റംബറിൽ നടത്തിയ പഠനം പറയുന്നു.

ബീഹാർ, ഛത്തീസ്​ഗണ്ഡ്, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായി 1158 രക്ഷിതാക്കളിലും 488 അധ്യാപകർക്കും ഇടയിലാണ് സർവ്വേ നടത്തിയത്. ഇന്ത്യയിലെ ​ഗ്രാമീണ കുടുംബങ്ങളിൽ വെറും 15 ശതമാനത്തിന് മാത്രമേ ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യമാകൂ. പാർശ്വവത്കരിക്കപ്പെട്ട മറ്റ് സമൂഹങ്ങളായ ആദിവാസികൾ, ദളിതർ, മുംസ്ലീങ്ങൾ എന്നിവർക്കിടയിൽ ഈ കണക്ക് വളരെ താഴെയാണ്. അതേ സമയം ലോക്ക് ഡൗൺ സമയത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ നിന്ന് നിരവധി പെൺകുട്ടികൾ മാറ്റി നിർത്തപ്പെട്ടതായും ഇൻഡ്യാസ്പെൻഡ് ജൂണിൽ റിപ്പോർട്ട് ചെയ്തിരുന്നു.