Home State മാർ ജോസഫ് ചേന്നോത്ത് സ്നേഹ നിറവിൽ വിശ്വമാനവികനായ ആത്മീയാചാര്യൻ

മാർ ജോസഫ് ചേന്നോത്ത് സ്നേഹ നിറവിൽ വിശ്വമാനവികനായ ആത്മീയാചാര്യൻ

0
ജെയിംസ് മങ്കുഴിക്കരി
(പി എസ് സി മുൻ അണ്ടർ സെക്രട്ടറി)

ക്രിസ്തു സ്നേഹത്തിൻ്റെ പര്യായമായി മാറി വിശ്വമാനവികനായി സൗരഭ്യം പരത്തിയ കോക്കമംഗലത്തിൻ്റെ പ്രിയപുത്രൻ -“ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് ” ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ എല്ലാവരിലും ഈശോയെ ദർശിച്ച് ഊഷ്മള സ്നേഹം പകർന്നു നൽകി ഹൃദയത്തിലിടം നൽകിയ ആത്മീയാചാര്യൻ സ്വർഗീയ യാത്ര നടത്തുമ്പോൾ ഓർത്തിരിക്കാൻ നന്മയുടെ ശേഷിപ്പുകൾ ഏറെ.

മാർ തോമാസ്ലീഹായുടെ പാദസ്പർശത്താൽ പവിത്രമായ കോക്കമംഗലം ഇടവകയുടെ ആത്മീയ പാരമ്പര്യത്തിനും നിറവിനും മാർ ജോസഫ് ചേന്നോത്തും മാറ്റുകൂട്ടുന്നു. കോക്കമംഗലം ചേന്നോത്ത് കുടുംബത്തിൽ ജോസഫിൻ്റെയും മറിയക്കുട്ടിയുടേയും പുത്രനായി 1943 ഒക്ടോബർ 13-ന് ജോസഫ് ഭൂജാതനായി. ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷനായിരുന്ന മാർ ജെയിംസ് കാളാശ്ശേരി പിതാവിൻ്റെ സഹോദരപുത്രിയായിരു
ന്നു മാതാവ്. അഞ്ചു സഹോദരന്മാരും രണ്ടു സഹോദരിമാരും കൊച്ചുജോസഫിന് കൂട്ടുണ്ടായിരുന്നു.

കോക്കമംഗലം സെൻ്റ്
ആൻ്റണീസ് വെളിയാകുളം യുപി എസ്, ചേർത്തല ഗവൺമെൻ്റ് ബോയ്സ് സ്ക്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി. 1960-ൽ ജോസഫ് എറണാകുളം അതിരൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. 1962 ൽ ആലുവാ കർമ്മലഗിരി സെമിനാരിയിൽ ചേർന്ന അദ്ദേഹത്തെ മാർ ജോസഫ് പാറേക്കാട്ടിൽ 1963ൽ ഉപരി പഠനത്തിനായി റോമിലെ പൊന്തിഫിക്കൻ ഉർ ബാനിയൻ കോളേജിലേക്കയച്ചു. രണ്ടാം വത്തിക്കാൻ സൂനഹദോസ് നടന്നു കൊണ്ടിരുന്ന ആ സമയത്ത് രണ്ടായിരത്തോളം സഭാപിതാക്കന്മാർ ഓദ്യോഗിക വേഷങ്ങളണിഞ്ഞ് നിരനിരയായി പ്രദക്ഷിണമായി പോയിരുന്നത് ആ വൈദിക വിദ്യാർത്ഥി കൗതുകത്തോടെ നോക്കിക്കണ്ടു. 1969-ൽ മാർ ജോസഫ് ചേന്നോത്തിൻ്റെ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ വിജയകരമായി പൂർത്തിയായി.രണ്ടിലും ലൈസൻഷിയേറ്റ് സമ്പാദിക്കുന്നതിനും സാധിച്ചു.

1969 മെയ് 4ന് തെയ് വാനിലെ തെയ്നാൻ രൂപതാ മെത്രാൻ പോൾ ചെങ്ങിൽ നിന്ന് സെൻ്റ് കൊളുംബൻ ഇടവകയിൽ വച്ച് പുരോഹിത പട്ടം സ്വീകരിച്ചു. 1969 ഒക്ടോബറിൽ സ്വന്തം ഇടവക ദേവാലയത്തിൽ ആഘോഷപൂർവ്വം ദിവ്യബലി അർപ്പിച്ചു.സ്വപിതാവും കുർബാനയിൽ ശുശ്രൂഷകനായിരുന്നു. അജപാലന രംഗത്ത് അദ്ദേഹം ഇദംപ്രഥമമായി നിയുക്തനായത് എറണാകുളം അതിരൂപതയിലെ തീർത്ഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിലാണ്. പിന്നീട് എറണാകുളം കത്തീഡ്രൻ അസിസ്റ്റൻ്റ് വികാരിയായും കർദ്ദിനാളിൻ്റെ സെക്രട്ടറിയായും
നിയുക്തനായി.

1977 ൽ വത്തിക്കാൻ നയതന്ത്ര അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹത്തെ ആ ഫ്രിക്കയിലെ കാമറൂൺ. ഗാബണീസെ, ഗിയേ ന എന്നീ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളുടെ സെക്രട്ടറിയായി നിയോഗിച്ചു. പിന്നീട് ടർക്കിയിലെ അങ്കാറ നയതന്ത്ര കാര്യാലയത്തിൽ നിയുക്തനായ അദ്ദേഹം ടർക്കിയിലെ വിശുദ്ധപൗലോസിൻ്റെ ജന്മദേശമായ താർഷിയൂസ് അദ്ദേഹത്തിൻ്റെ പ്രഷിത രംഗങ്ങളായ ഓർത്തോണ, അന്ത്യോക്യ തുടങ്ങിയ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിച്ചു. പരിശുദ്ധ കന്യകാമറിയം അവസാനമായി പാർത്തിരുന്ന എഫേസോസിലെ ”മേറിയം അനാ” (മറിയത്തിൻ്റെ ഭവനം) സന്ദർശിക്കുവാനും അദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. മാർ ചേന്നോത്ത് ടർക്കിയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് തുർക്കിക്കാരനായ അലി അഗ്ക 1983 മെയ് 13-ന് വത്തിക്കാൻ സ്ക്വയറിൽ വച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നേർക്ക് നിറയൊഴിച്ചത്.

1984- 1986 കാലഘട്ടത്തിൽ വത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1984-ൽ മോൺസിഞ്ഞോറായി ഉയർത്തപ്പെട്ടു. ഇക്കാലഘട്ടത്തിൽ വത്തിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന കർദ്ദിനാൾ അഗസ്തീനോ കാസ റോളി പിന്നീട് പൗരസ്ത്യ തിരുസംഘത്തിൻ്റെ അദ്ധ്യക്ഷനായ അക്കീലെ സിൽവസ്ത്രിനി എന്നിവരോടൊത്ത് പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. ഇക്കാലഘട്ടത്തിൽ മാർ ജോസഫ് ചേന്നോത്ത് താമസിച്ചിരുന്നത് ഇന്ന് ഫ്രാൻസിസ് മാർപാപ്പ താമസിക്കുന്ന ” സാന്താമാർത്ത” എന്ന ലളിതമായ ഭവനത്തിലാണ് ഈ അവസരത്തിൽ പോർച്ചുഗലിലെ ഫാത്തിമയിൽ വാർഷിക ധ്യാനത്തിൽ സംബന്ധിച്ച അദ്ദേഹത്തിന് ദൈവമാതാവിൻ്റെ ദർശനം ലഭിച്ച സിസ്റ്റർ ലൂസി യെ സന്ദർശിക്കുവാനുള്ള അസുലഭ ഭാഗ്യമുണ്ടായി. എല്ലാ ദിവസവും ജപമാല ചൊല്ലുവാൻ വിശ്വാസികളെ നിർബന്ധിക്കണമെന്നും അത് ദൈവമാതാവിന് പ്രിയങ്കരമാണെന്നും അന്ന് സിസ്റ്റർ ലൂസി മാർ ചേന്നോത്തിനെ അറിയിച്ചു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 ജനുവരി 31 മുതൽ ഫെബ്രുവരി 10 വരെ ഇന്ത്യ സന്ദർശനം നടത്തിയപ്പോൾ അനുയാത്ര നടത്തുകയും അദ്ദേഹത്തെ മലയാളം പഠിപ്പിക്കുകയും ചെയ്തത് മാർ ചേന്നോത്താണ്. ഫെബ്രുവരി 6 ന് അൽഫോൻസാമ്മയേയും ചാവറയച്ചനേയും ദൈവദാസന്മാരായി പ്രഖ്യാപിച്ച ചടങ്ങിൽ മാർപാപ്പ ”ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ” എന്നു മലയാളത്തിൽ പറഞ്ഞപ്പോൾ കേട്ടവർക്ക് അതിശയമായിരുന്നു. മാർപ്പാപ്പയെ മലയാളം പറയാൻ പഠിപ്പിച്ചത് മാർ ചേന്നോത്തായിരുന്നു. 2008 ഒക്ടോബർ 12-ന് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിൽ അനാരോഗ്യം മൂലം സഞ്ചരിക്കുവാൻ കഴിയാതെ വന്ന മാർ വർക്കി വിതയത്തിലിനു പകരം സീറോ മലബാർ സഭയെ പ്രതിനിധീകരിക്കുവാൻ മാർ ചേന്നോത്തിന് ദൈവാനുഗ്രഹമുണ്ടായി.

1986 മുതൽ 1989 വരെ ബൽജിയം, ലക്സംബർഗ് ‘യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നയതന്ത്ര സേവനം അനുഷ്ഠിച്ചിരുന്നപ്പോൾ ബൽജിയത്തെ മഹാനായ ബാസിൽ രാജാവിനെയും ക ത്താലിക്കാ സഭയിലെ പുരോഗമനാശയങ്ങളുടെ വക്താവായിരുന്ന പ്രസിദ്ധനായ കർദ്ദിനാൾ മാർ സ്യൂനൻസിനേയും പലവുരു സന്ദർശിക്കുവാനും ഈയവസരത്തിൽ സാധിച്ചു. പിന്നിട് സ്പെയിനിൽ സേവനമനുഷ്ഠിച്ചിരുന്നപ്പോൾ വിശുദ്ധ അമ്മത്രേസ്യ താമസിച്ചിരുന്ന മഠം സന്ദർശിക്കുകയും 45-ാം ദിവ്യകാരുണ്യ കോൺഫ്രൻസിൽ സംബന്ധിക്കുവാൻ സ്പെയിനിലെത്തിയ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ അനുയാത്ര ചെയ്യുകയും ചെയ്തു.

1993-ൽ സ്കാൻ ഡിനേവിയൻ രാജ്യങ്ങളായ ഡന്മാർക്ക്, നോർവെ, സ്വീഡൻ, ഫിൻലാൻഡ്, ഐസ് ലാൻഡ് എന്നിവയുടെ പൊതുവായ ന്യൂറോഷയിൽ നിയോഗിക്കപ്പെട്ട അദ്ദേഹം 1994 മുതൽ 1999 വരെ തായ് വാനിലെ ടെയ് പേനാ ശ്രമത്തിലെ ന്യൂൺഷേച്ചറിൽ നുൺഷ്യോയുടെ താൽക്കാലിക ചുമതല വഹിച്ചു. 1999 ൽ പ്രഭാത ബലി അർപ്പിച്ചിരുന്നപ്പോൾ വലിയ ഭൂകമ്പമുണ്ടായി. അപ്പോൾ കോൺസക്രേഷൻ സമയമായിരുന്നു. കെട്ടിടം കിടന്ന് ചാഞ്ചാടി’ ദിവ്യബലിയിൽ സംബന്ധിച്ചിരുന്നവർ വാവിട്ട് നിലവിളിച്ച് ” കർത്താവേ രക്ഷിക്കണമേ, ‘ എന്ന് വിളിച്ചു പറഞ്ഞവരെ മാർ ചേന്നോത്ത് ആശ്വസിപ്പിച്ചു. “പേടിക്കേണ്ട. ഇതാ നമ്മുടെ അടുത്ത് കർത്താവുണ്ട് ” പെട്ടെന്ന് ഭൂകമ്പം നിലച്ചു.

1999 ഒക്ടോബർ 30-ന് സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന മെത്രാ ഭിഷേകത്തിൽ സഹോദരി സഹോദരന്മാരും. ബന്ധുമിത്രാധികളും. സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ സംസന്ധിച്ചു. അദേഹത്തിൻ്റെ അടുത്ത ബന്ധുവായ ഫാ.സിറിയക്ക് നീരായ്ക്കൽ ( പ്രിത്യസഹോദരി പുത്രൻ), കോക്കമംഗലം വികാരി തുടങ്ങിയവർ സംബന്ധിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ ആഞ്ചലോ സൊഡാ ന മുഖ്യ കാർമ്മികനായിരുന്നു.
മെത്രാഭിഷേകത്തിനു ശേഷം കോക്കമംഗലത്ത് അർപ്പിച്ച ദിവ്യബലിയുടെ അവസരത്തിൽ ഇറ്റലിയിലെ കാർത്തോക്കാനായിൽ നിന്നും കൊണ്ടുവന്ന തോമാശ്ലീഹായുടെ തിരുശ്ശേഷിപ്പ് കോക്കമംഗലം ഇടവക ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ കർദ്ദിനാൾ മാർ വർക്കി വിതയത്തിലും ആർച്ചുബിഷപ്പ് ടിസറാങ്ങും സന്നിഹിതരായിരുന്നു.

മെത്രാഭിഷേകത്തെ തുടർന്ന് 1999-ൽ സെൻട്രൽ ആഫ്രിക്ക, ഛാഡ് എന്നിവിടങ്ങളിലെ അപ്സ് തോലിക് ന്യൂൺഷ്യോയും ആർച്ചുബിഷപ്പുമായി നിയോഗിക്കപ്പെട്ടു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ഒരു വധശ്രമത്തിൽ നിന്ന് തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ന്യൂൺഷ്യോച്ചർ ഓഫീസിലെ കസേരയിൽ ഇരുന്നിരുന്ന അദ്ദേഹത്തിൻ്റെ ഇടതു കൈയ്യുടെ തോളിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു വെടിയുണ്ട ചീറി പാഞ്ഞു വന്ന് തൊട്ടടുത്ത ഭിത്തിയിൽ പതിച്ചത് വലിയ ദൈവിക സംരക്ഷണമായി അദ്ദേഹം പങ്കുവച്ചത് വിശ്വാസ തീക്ഷ്ണതയോടെയാണ്.

2011 ഓഗസ്റ്റ് 15-ന് അദ്ദേഹം ജപ്പാനിലെ അപ്പസ്തോലിക് നൂൺഷോയായി നിയോഗിക്കപ്പെട്ടു. ഭൂകമ്പവും സുനാമിയും കൊണ്ടു തകർന്ന ജപ്പാൻ ജനതയിൽ ദൈവാശ്രയ ബോധം വളർത്തുവാൻ അദ്ദേഹം പരിശ്രമിച്ചു. 2019 മെയ് 18 ന് കോക്കമംഗലത്ത് അദ്ദേഹം തൻ്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിച്ചു. കൃതജ്ഞതാബലി യിൽ ഏഴു ബിഷപ്പുമാരും 50 വൈദികരും 200-ൽ പരം സന്യാസിനികളും ആയിരകണക്കിന് ജനാവലിയും പങ്കെടുത്തു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയായിരുന്നു മുഖ്യപ്രഭാഷണം നടത്തിയത്. അനുമോദന യോഗത്തിൽ മന്ത്രിമാരും ജന പ്രതിനിധികളും ഉൾപ്പെടെ ഒരു വൻ ജനാവലി പങ്കടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ അനുമോദന സന്ദേശം യോഗത്തിൽ വായിച്ചു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായാണ് മാർ ചേന്നോത്തിൻ്റെ ജൂബിലി ആഘോഷിച്ചത്.
ഇക്കഴിഞ്ഞ മേയ് മാസത്തിലുണ്ടായ മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന അദ്ദേഹം ഈ മാസം – സെപ്റ്റംബർ – ഏഴിന് രാത്രി 10.30 നാണ് നിത്യനിന്ദ്രയിലാണ്ടത്. കറപുരളാത്ത മാർ ജോസഫ് ചേന്നോത്തെന്ന ആത്മീയാചാര്യൻ്റെ ധന്യമായ ഓർമകൾക്ക് മുന്നിൽ പ്രണാമം.


LEAVE A REPLY

Please enter your comment!
Please enter your name here