തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കാൻ സാധ്യത. റിസർവോയറിൽ ജലവിതാനം കൂടുന്നതിനാൽ അടുത്ത 48 മണിക്കൂറിൽ ഡാമുകൾ തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രണ്ട് ഡാമുകളിലേക്കും ഇപ്പോൾ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പീച്ചി ഡാമിലെ സംഭരണ ശേഷിയുടെ 85.04% ജലം ആണുള്ളത്.
ഈ സാഹചര്യത്തിൽ മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ചതിനാൽ വൃഷ്ടി പ്രദേശത്തു കൂടുതൽ മഴ പെയ്യുമെന്ന കണക്കുകൂട്ടലിൽ ആണ് ജില്ല ഭരണകൂടം. 79.25 മീറ്ററാണ് പീച്ചി
ഡാമിന്റെ പരമാവധി ജലവിതാനം.76.40 മീറ്ററാണ് ചിമ്മിനിയിലെ പരമാവധി ജലവിതാനം.
അതേസമയം വയനാട് ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ജലനിരപ്പ് 775 മീറ്ററിൽ എത്തിയതോടെയാണ് ഒരു ഷട്ടർ 10 സെൻ്റിമീറ്റർ ഉയർത്തിയത്. കടമാൻ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളിൽ കഴിയുന്നവർ ജാഗ്രത പുലർത്താൻ നിർദേശം.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്നാട് ഷോളയാർ ഡാം തുറന്നിട്ടുണ്ട്. മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. വടക്കൻ ജില്ലകളിൽ മഴശക്തമായി തുടരുകയാണ്. കർണാടകത്തിൽ തീരദേശ ജില്ലകളിലും മഴ കനക്കുന്നു. 4 ജില്ലകളിൽ റെഡ് അലർട്ട് നൽകി. ഉഡുപ്പിയിൽ കനത്തമഴയിൽ ചിലയിടങ്ങളിൽ വെള്ളം കയറി റോഡുകൾ കെട്ടിടങ്ങൾ മുങ്ങി.