തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ തീപിടുത്തം സംബന്ധിച്ച അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞെങ്കിലും തീപിടുത്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇനിയും വൈകും. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലം ലഭിക്കാത്തതിനെ തുടർന്ന്
തീപിടുത്തത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഒരു മാസമെങ്കിലും വൈകുമെന്നാണ് വിവരം. അതേസമയം സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അസ്വഭാവികത ഒന്നും തന്നെ ഇല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഫോറൻസിക് പരിശോധനാ ഫലവും കെമിക്കൽ പരിശോധാ ഫലവും ലഭിച്ചാൽ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താൻ കഴി യും.
തീപിടുത്തത്തിൽ അസ്വാഭാവികതകൾ ഒന്നും ഇല്ലെന്ന് ഫയർ ഫോഴ്സും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗവും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. തീപിടുത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് ആണ് ഫയർഫോഴ്സിന്റെ റിപ്പോർട്ട്.
അപകടം നടന്ന ഓഫീസിൽ ഫാനിലേക്കുള്ള വയർ മാത്രമാണ് കത്തിയിരുന്നതെന്നും ഫാൻ നിർത്താതെ പ്രവർത്തിച്ചതിനെ തുടർന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നും ഫാൻ ഉരുകി കർട്ടനിൽ വീണതോടെയാണ് തീപിടുത്തമുണ്ടായതെന്നുമാണ് ഫയർഫോഴ്സ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
സീലിംഗ് ഫാനിൽ നിന്നാണ് തീ പടർന്നിട്ടുള്ളതെന്ന് നേരത്തെ പിഡബ്ല്യുഡി വിഭാഗവും വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നത് തന്നെയാണ് ഫയർഫോഴ്സിന്റെ കണ്ടെത്തലും.
ഓഗസ്റ്റ് 25 ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണിതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. വിഐപികള്‍ ഗസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട ഫയലുകളാണ് തീപിടുത്തത്തിൽ കത്തിയതെന്നാണ് എന്നാണ് പൊതുഭരണ വകുപ്പ് നൽകിയ വിശദീകരണം. പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നിൽ അട്ടിമറയും ദുരൂഹതയുമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസും ബിജെപിയും മുന്നോട്ട് വന്നിരുന്നു.