കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ കാറ്റിൽ തലകീഴായി മറിഞ്ഞു. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണു. കേബിൾ കണക്ഷനുകളും വൈദ്യുതി ബന്ധവും പലയിടങ്ങളിലും തടസ്സപ്പെട്ടു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നീരിഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരിൽ, മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. ഉരുൾപ്പൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാലക്കാട് രാത്രി ഇടവിട്ട് ശക്തമായ മഴ കിട്ടി