മുംബൈ: ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് നിർമാതാക്കളായ ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച കൊറോണ വാക്സിന്‍റെ ഇന്ത്യയിലെ മൂന്നാംഘട്ട പരീക്ഷണം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. 150 മുതൽ 200 വരെ ആളുകളിലാണ് മൂന്നാംഘട്ട പരീക്ഷണത്തിൽ വാക്സിൻ കുത്തിവെക്കുകയെന്ന് സാസ്സൂൺ ജനറൽ ആശുപത്രി ഡീൻ മുരളീധർ താംബെ പറഞ്ഞു. പരീക്ഷണത്തിന് തയാറായി ആളുകൾ മുന്നോട്ടുവന്നിട്ടുണ്ട്.
പുണെയിലെ സാസ്സൂൺ ജനറൽ ആശുപത്രിയിലാണ് ‘കൊവിഷീൽഡ്’ എന്ന് പേരിട്ട വാക്സിന്‍റെ അന്തിമഘട്ട പരീക്ഷണം നടത്തുന്നത്. ഓക്സ്ഫഡ് വാക്സിന്‍റെ ഇന്ത്യയിലെ പരീക്ഷണ ചുമതല പുണെ ആസ്ഥാനമായിട്ടുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ്. രണ്ടാം ഘട്ട പരീക്ഷണം പുണെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളജിലും കിങ് എഡ്വാർഡ് മെമോറിയൽ ആശുപത്രിയിലുമായിട്ടായിരുന്നു നടന്നത്.
നേരത്തെ, യു.കെയിൽ ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായ വ്യക്തിക്ക് അജ്ഞാത അസുഖ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരീക്ഷണം നിർത്തിയിരുന്നു. തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും നിർത്തിവെക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഉത്തരവിട്ടിരുന്നു. പിന്നീട്, സെപ്റ്റംബർ 15നാണ് പരീക്ഷണം പുനരാരംഭിക്കാൻ അനുമതി നൽകിയത്.