Home Local News വിവാദ കേരള സർവകലാശാല നിയമനത്തട്ടിപ്പ് എഴുതിതള്ളി ക്രൈം ബ്രാഞ്ച്; തിരക്കിട്ട നീക്കം അതീവ രഹസ്യമായി

വിവാദ കേരള സർവകലാശാല നിയമനത്തട്ടിപ്പ് എഴുതിതള്ളി ക്രൈം ബ്രാഞ്ച്; തിരക്കിട്ട നീക്കം അതീവ രഹസ്യമായി

0

തിരുവനന്തപുരം: ഏറെ വിവാദമായ കേരള സർവകലാശാല നിയമനത്തട്ടിപ്പ് എഴുതിതള്ളാൻ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി. 2008 ലെ സർവകലാശാല അസിസ്റ്റൻറ് നിയമനത്തിന് ഉത്തരവാദികളായവരെ പ്രതികളാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസാണ് എഴുതിത്തള്ളാൻ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. കൊറോണ കാലത്ത് അതീവ രഹസ്യമായാണ് റിപ്പോർട്ട് ഫയൽ ചെയ്തത്.

അസിസ്റ്റൻറ് നിയമന അഴിമതിക്കെതിരെ പരാതി നൽകിയിരുന്ന മുൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗവും നിലവിലെ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റുമായ സുജിത്ത്. എസ് കുറുപ്പിൻ്റെ മൊഴി പോലും രേഖപ്പെടുത്താതെ, അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ എസ് പി എൻ അബ്ദുൽ റഷീദ് സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നതിന് തലേന്നാളാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തത്.

ഉത്തരക്കടലാസുകൾ നശിപ്പിച്ചതും മാർക്കുകൾ രേഖപ്പെടുത്തിയ കംപ്യൂട്ടർ കാണാതായതും സ്വന്തക്കാർക്കും സിപിഎം ബന്ധു ജനങ്ങൾക്കും അസിസ്റ്റൻറ് നിയമനം നൽകാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ വിചാരണ ആരംഭിച്ചിരുന്നു. കേരള മുൻ വൈസ് ചാൻസലർ ഡോഎംകെ രാമചന്ദ്രൻ നായർ, പ്രോ-വൈസ് ചാൻസലർ ഡോ വി ജയപ്രകാശ്, രജിസ്ട്രാർ കെഎ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളും സിപിഎം നേതാക്കളുമായ അഡ്വ എ എ റഷീദ്, എംപി റസ്സൽ, കെഎആൻഡ്രൂ, പരേതനായ ബിഎസ് രാജീവ് എന്നിവരെ പ്രതികളാക്കി 2014ൽ യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് കുറ്റപത്രം തയ്യാറാക്കി വിജിലൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. എന്നാൽ ഈ നടപടി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് വിജിലൻസ് കോടതിയിലെ വിചാരണ നിർത്തിവച്ചു.

നിലവിലെ പ്രതികളോടൊപ്പം ജോലി ലഭിച്ച എല്ലാവരെയും പ്രതികളാക്കണമെന്നും ഒഎംആർ നഷ്ടപ്പെട്ടതിനു ഉത്തരവാദികളെ കണ്ടെത്തണമെന്നും കേസ് പുനരന്വേഷണം നടത്തണമെന്നും ജസ്റ്റിസ് കമാൽ പാഷ 2016 സെപ്റ്റംബറിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുവാൻ ഇടതു സർക്കാർ നീങ്ങിയെങ്കിലും നിയമോപദേശം അനുകൂലമല്ലാത്തതുകൊണ്ട് അപ്പീൽ നൽകുവാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. തുടർന്നാണ് ക്രൈം ബ്രാഞ്ച് കേസ് എഴുതിത്തള്ളാൻ തീരുമാനം കൈകൊണ്ടത്.

2008 ലാണ് വിവാദ അസിസ്റ്റന്റ് നിയമനം കേരള സർവകലാശാലയിൽ നടന്നത്. നിയമനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് കെഎസ് യു സെനറ്റ് അംഗമായിരുന്ന സുജിത് എസ് കുറുപ്പ് ലോകായുക്തയിൽ പരാതി ഫയൽ ചെയ്തു. ഒഎംആർ ഉത്തരകടലാസ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്തോടെ നിയമന തിരിമറി പുറത്തായി. നിയമനങ്ങളിലും റാങ്ക് പട്ടിക തയ്യാറാക്കിയതിലും വ്യാപകക്രമക്കേടും അധികാര ദുർവിനിയോഗവും അഴിമതിയും നടന്നുവെന്നും ഉത്തരവാദികൾക്കെതെരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും, റാങ്ക് പട്ടിക റദ്ദാക്കണമെന്നും, യൂണിവേഴ്സിറ്റി നിയമനങ്ങൾ പി എസ് സി യ്ക്ക് വിടണമെന്നും ലോകായുക്ത ജസ്റ്റിസ് എൻ കൃഷ്ണൻ നായരും, ഹൈക്കോടതി നിയമിച്ച ജഡ്ജ് സുകുമാരൻ കമ്മിഷനും, ലോകായുക്ത ജസ്റ്റിസ് ജി ശശിധരനും വെവ്വേറെ റിപ്പോർട്ടുകളിലൂടെ വിധിച്ചു.

ലോകായുക്ത റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ വിസി ഉൾപ്പടെയുള്ളവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും, യൂണിവേഴ്സിറ്റി അനധ്യാപക നിയമങ്ങൾ പി എസ് സി യ്ക്ക് വിടാനും യുഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു.

അതിനിടെ, നിയമനങ്ങൾ റദ്ദാക്കുന്നതിനെതിരെ നിയമനം ലഭിച്ചവർ ഹൈക്കോടതിയെ സമീപ്പിച്ചു. കമ്മീഷനുകളുടെ കണ്ടെത്താലുകൾ ഒന്നും പരാമർശിക്കാതെ, മാനുഷിക പരിഗണയിൽ നിയമനങ്ങൾ സാധൂകരിക്കാൻ കോടതി വിധിച്ചു. വിധിക്കെതിരായ അപ്പീൽ ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണയിലാണ്.

നിയമനം നേടിയവരുടെ ശമ്പള കുടിശിക, പ്രമോഷനുകൾ എന്നിവ കോടതി വിലക്കിയിട്ടുണ്ട്. അവ അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല തന്നെ തിരക്കിട്ട് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇടതു സർക്കാരിന്റെ കാലാവധിക്കുള്ളിൽ തന്നെ പ്രോസീക്യൂഷൻ നടപടികളും, അസിസ്റ്റന്റ് നിയമന തട്ടിപ്പും ക്രമീകരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നീക്കം.

പ്രോസീക്യൂഷൻ കേസിൽ പുനരന്വേഷണതിനുള്ള സാധ്യത ഇല്ലെന്നും ഒ എം ആർ ഉത്തര കടലാസുകൾ കണ്ടെത്താനാകില്ലെന്നതും കൊണ്ട് കേസ് എഴുതി തള്ളണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ രാഷ്ട്രീയ നിഗമനം അന്വേഷണ ഉദ്യോഗസ്ഥൻ ശരീവച്ചാണ് എഴുതി തള്ളിയത്.18 മാസത്തെ നിരന്തര അന്വേഷണതിന് ശേഷം എഡിജിപി വിൻസെന്റ് എം പോളിന്റെ നിർദ്ദേശാനുസരണം സമർപ്പിച്ച കുറ്റപത്രമാണ് എഡിജിപി ടോമിൻ തച്ചങ്കരി ക്രൈം ബ്രാഞ്ച് മേധാവിസ്ഥാനം ഒഴിയുന്നതിന് തൊട്ടുമുൻപ് എഴുതി തള്ളിയത്.

നിയമന തട്ടിപ്പ് അന്വേഷണം സിബിഐ യെ ഏൽപ്പിക്കണമെന്ന് അവശ്യപ്പെട്ട് ഹൈക്കോ ടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ മുൻ സെനറ്റ് അംഗം സുജിത് എസ്കുറുപ്പും ജനശ്രദ്ധ പിടിച്ചുപറ്റിയ അഴിമതിക്കെതിരെ കഴിഞ്ഞ 12 വർഷമായി കോടതിയിൽ പൊരുതുന്ന ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി ചെയർമാൻ ആർ എസ്ശശികുമാറും അറിയിച്ചു. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് തങ്ങളുടെ നിസ്സഹായത വിജിലൻസ് കോടതിയിൽ ബോധ്യപ്പെടുത്തിയിരിക്കുന്ന സാഹചര്യമാണിത്. മധ്യപ്രദേശിലെ വ്യാപം അഴിമതിക്ക് സമാനമായി സംസ്ഥാനത്തുനടന്ന തിരിമറി യാണിതെന്നും സുജിത് എസ്കുറുപ്പും ആർ എസ്ശശികുമാറും കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here