തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല. ബാറിൽ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകണമെന്ന എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുമതി നൽകാം എന്നായിരുന്നു എക്‌സൈസ് ശുപാർശ.
ബാറുകൾ തുറക്കുന്നത് വൈറസ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. കേന്ദ്രം ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നിരുന്നു. നേരത്തെ പശ്ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ബാറുകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകൾ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണർ ശുപാർശ ചെയ്തത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകൾ വഴി ഇപ്പോൾ പാഴ്സലായാണ് മദ്യം വിൽക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെ മാത്രം പ്രവർത്തിക്കാം എന്നും ഒരു മേശയിൽ രണ്ട് പേർക്ക് മാത്രം ഇരിക്കാം എന്നതും ഉൾപ്പെടെയുളള നിയന്ത്രണങ്ങളാണ് എക്‌സൈസ് ശുപാർശയിൽ ഉളളത്.