Home Politics 2004 ൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത് സ്വന്തം തീരുമാനപ്രകാരം; ഉമ്മൻചാണ്ടിയെ പകരക്കാരനാക്കിയത് താൻ; എല്ലാം തുറന്ന് പറഞ്ഞ് ആൻ്റണി

2004 ൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത് സ്വന്തം തീരുമാനപ്രകാരം; ഉമ്മൻചാണ്ടിയെ പകരക്കാരനാക്കിയത് താൻ; എല്ലാം തുറന്ന് പറഞ്ഞ് ആൻ്റണി

0

തിരുവനന്തപുരം: പതിനാറു വർഷം മുമ്പ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത് സ്വന്തം തീരുമാനപ്രകാരമെന്ന് വെളിപെടുത്തി കോൺഗ്രസ് നേതാവ് എകെ ആൻ്റണി. നിയമസഭയിൽ അമ്പതു വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് കെപിസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ നൽകിയ സ്വീകരണത്തിൽ ഓൺലൈനിലൂടെ നടത്തിയ അനുമോദന പ്രസംഗത്തിലാണ് ആൻറണി ഇക്കാര്യം തുറന്നു പറഞ്ഞത്.

എകെ ആൻ്റണിയെ മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റാൻ 2004 ൽ ഉമ്മൻചാണ്ടി ഗൂഡാലോചന നടത്തിയെന്ന ആരോപണമാണ് ഇതോടെ പൊളിഞ്ഞത്. ആന്റണിയെ മുഖ്യമന്ത്രി പദവിയിൽ നിന്ന് പുറത്താക്കാൻ ഘടകകക്ഷികൾക്കൊപ്പം ചേർന്ന് ഉമ്മൻചാണ്ടി ശ്രമിച്ചതായി ആക്ഷേപം ഉയരുകയും അതിൻ്റെ പേരിൽ അദ്ദേഹത്തിന് ഏറെ പഴികേൾക്കേണ്ടിയും വന്നിരുന്നു.

ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത് സോണിയാ ഗാന്ധിക്കും തനിക്കുമല്ലാതെ ആർക്കും അറിയില്ലായിരുന്നുവെന്ന് ആൻ്റണി പറഞ്ഞു. 2004ൽ മുഖ്യമന്ത്രി പദവി ഒഴിയുമ്പോൾ തന്റെ പിൻഗാമിയായി ഉമ്മൻ ചാണ്ടി വരണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് സോണിയാ ഗാന്ധിയോട് ഇക്കാര്യം ഞങ്ങൾക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു.

കോൺഗ്രസും മുന്നണിയും ദയനീയമായി പരാജയപ്പെട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന 2004 മേയ് 13ന് ധാർമിക ഉത്തരവാദിത്വം എറ്റെടുത്ത് ഹൈക്കമാൻഡിനെ രാജിസന്നദ്ധത അറിയിച്ച് ഫാക്സ് അയച്ചിരുന്നു. എന്നാൽ അന്ന് രാജിയിൽ തീരുമാനമായില്ല. 2004 ജൂലായിൽ ഡെൽഹി സന്ദർശനവേളയിലാണ് സോണിയാ ഗാന്ധി രാജിക്ക് അനുമതി നൽകിയത്. അടുത്ത മുഖ്യമന്ത്രി ആരെന്ന സോണിയയുടെ ചോദ്യത്തിന് ഉമ്മൻചാണ്ടിയുടെ പേരാണ് നിർദേശിച്ചത്.

ഒന്നര മാസത്തിന് ശേഷം രാജിവയ്ക്കാൻ സോണിയ സമ്മതിച്ചിരുന്നു. സമയവും നിശ്ചയിച്ചാണ് അന്ന് ഡെൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് മടങ്ങിയതെന്നും ആന്റണി വെളിപ്പെടുത്തി. ചില വാക്കുകൾ പാലിക്കാനും ചില കടമകൾ പൂർത്തീകരിക്കാനുമാണ് ഒന്നര മാസത്തോളം രാജിവൈകിയതെന്നും അദ്ദേഹം വിശദീകരിച്ചു.

സോണിയാ ഗാന്ധിയുടെ കേരളാ സന്ദർശനം കഴിഞ്ഞ് രാജിയെന്നായിരുന്നു തീരുമാനം. 2004 ഓഗസ്റ്റ് 28ന് സോണിയയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് യാത്രയാക്കിയ ശേഷം അവിടെ വച്ചു തന്നെ മാധ്യമങ്ങളോട് രാജി പ്രഖ്യാപനം പ്രഖ്യാപിച്ചു. താൻ നൽകിയ വാക്കുകൾ പാലിക്കാതെ രാജിവെച്ചിരുന്നെങ്കിൽ ജീവിതാവസാനം വരെ വാക്കുപാലിക്കാത്തവനെന്ന ആക്ഷേപം കേൾക്കേണ്ടി വരുമായിരുന്നു.

തൻ്റെ രാജി തീരുമാനം കുടുംബാംഗങ്ങൾക്കോ ഉമ്മൻചാണ്ടിക്കോ പോലും അറിയില്ലായിരുന്നുവെന്ന് ആൻ്റണി പറഞ്ഞു. രാജി വയ്ക്കാൻ തീരുമാനിച്ചിട്ടും മുഖ്യമന്ത്രിയെന്ന നിലയിൽ കർമനിരതനായത് ആർക്കും അറിയില്ലായിരുന്നു.

നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്ന ദിവസമാണ് ഉമ്മൻചാണ്ടിയായിരിക്കും മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തോട് പറഞ്ഞത്. നിയമസഭാകക്ഷി യോഗത്തിലും ഉമ്മൻചാണ്ടിയുടെ പേര് നേതൃസ്ഥാനത്തേക്ക് നിർദ്ദേശിച്ചത് താനായിരുന്നുവെന്ന് ആൻ്റണി പറഞ്ഞു.

വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ളയാളാണ് ഉമ്മൻചാണ്ടി. 44-ാമത്തെ വയസിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ ഇക്കാര്യം ആദ്യം തുറന്നു പറഞ്ഞത് ഉമ്മൻചാണ്ടിയോടാണ്. വധുവിനെ കണ്ടെത്തുന്ന ദൗത്യം ഉമ്മൻചാണ്ടിയെയാണ് ഏൽപ്പിച്ചത്. ബാവ(ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ) യാണ് എൽസിയെ കണ്ടെത്തിതും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്നും ആൻ്റണി അനുസ്മരിച്ചു.

പൂർവ്വ സ്മരണകൾ പങ്കുവച്ച ആൻ്റണി ചില സന്ദർഭങ്ങളിൽ വികാരധീനനായി.

LEAVE A REPLY

Please enter your comment!
Please enter your name here