മന്ത്രി ജലീലിന്റെ രാജിക്ക് സംസ്ഥാനമെമ്പാടും പ്രതിഷേധം; ലാത്തിച്ചാര്‍ജ്

കൊച്ചി: എൻ ഐ എ ചോദ്യം ചെയ്യുന്ന മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും ശക്തമായ പ്രതിഷേധം. കഴിഞ്ഞ നാലുവർഷത്തിനിടെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് കൊറോണ ഭീതിക്കിടയിലും നാടുനീളെ നടക്കുന്നത്. എന്‍ഐഎ ചോദ്യം ചെയ്യലിന് മന്ത്രിയെത്തിയതറിഞ്ഞ് കൊച്ചിയിൽ ആരംഭിച്ച സമരം സംസ്ഥാനമെമ്പാടും പടരുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ എന്‍ഐഎ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം മുന്നില്‍ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചി എന്‍ഐഎ ഓഫീസില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

എന്‍ഐഎ ആസ്ഥാനത്തേക്ക് ബിജെപി യുവമോര്‍ച്ചയും മാര്‍ച്ച്‌ നടത്തി. കെടി ജലീലിനെ ചോദ്യം ചെയ്യുന്ന എന്‍ഐഎക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് മാര്‍ച്ച്‌.

ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ലാത്തിച്ചാര്‍ജ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജിനിടെ വിടി ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. ബല്‍റാമിന്റെ തലയ്ക്കാണ് പരുക്കേറ്റത്. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പൊലീസിന് നേരെ മുദ്രാവാക്യം വിളിക്കുന്നത് തുടരുകയാണ്. ജലീലിനെതിരെ കോണ്‍ഗ്രസും ബിജെപിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്.

യുവമോര്‍ച്ച കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിലും പൊലീസ് ലാത്തി വീശി. മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിച്ചു.ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ച രണ്ടു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.

കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധത്തില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തും. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് കെഎസ് യു പ്രതിഷേധ മാര്‍ച്ച്‌ നടത്തി.