കൊച്ചി: സ്വർണക്കടത്ത് കേസിലെ മൂന്നു പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അൻവർ, ഷെമീം, ജിഫ്സൽ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. കേസിലെ ഒമ്പത്, പതിമൂന്ന്, പതിനാല് പ്രതികളാണ് ഇവർ. 60 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് മൂവർക്കും ജാമ്യം അനുവദിച്ചത്. പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം.
അമ്പതിനായിരം രൂപയും തുല്യ തുകയ്‌ക്കുള്ള ആൾ ജാമ്യവുമാണ് വ്യവസ്ഥകൾ. അതേസമയം കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ ഇൗ മാസം 22 ന് ഹാജരാകാൻ എൻ ഐ എ കോടതി ഉത്തരവിട്ടു. കേസിലെ മറ്റൊരു പ്രതിയായ റമീസിനു ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
എറണാകുളം എക്കണോമിക്‌സ് ഒഫൻസ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. കേസിൽ പ്രധാന വാദം പൂർത്തിയായെന്നും റമീസിന് ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കില്ലെന്നുമാണ് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് റമീസിനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റംസ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും എൻഐഎ കേസിൽ പ്രതിയായതിനാൽ കെ ടി റമീസിന് ജയിലിൽ നിന്ന് ഉടനെ പുറത്തിറങ്ങാനാവില്ല. നിലവിൽ വിയ്യൂർ ജയിലിലാണ് റമീസിനെ പാർപ്പിച്ചിരിക്കുന്നത്.