ന്യൂഡെൽഹി: പ്രമുഖ കലാ പണ്ഡിത ഡോ. കപില വാത്സ്യായനൻ (91) അന്തരിച്ചു. ഗുൽമോഹൽ എൻക്ലേവിലെ വീട്ടിലായിരുന്നു അന്ത്യം. ക്ലാസിക്കൽ നൃത്തം, ശിൽപ്പകല, കലചരിത്രം, തുടങ്ങിയ രംഗങ്ങളിലെ ബഹുമുഖ പ്രതിഭയായിരുന്നു കപില വാത്സ്യായനൻ.
സ്വതന്ത്ര പൂർവ കാലത്തെ ഇന്ത്യൻ നൃത്ത കലയുടെ ജീവിക്കുന്ന ചരിത്ര ഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ സംഗീത നാടക അക്കാദമി, ഇന്ദിര ഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ്, തുടങ്ങി ഒട്ടേറെ സാംസ്കാരിക സ്ഥാപനങ്ങളിൽ പ്രത്യേക പദവികൾ വഹിച്ചിട്ടുണ്ട്. രാജ്യസഭാംഗമായും ഇവർ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യ ഇന്റർനാഷണലിന്റെ ആജീവനാന്ത അംഗമാണ് കപില വാത്സ്യായനൻ. കവിയും കലാ നിരൂപകനുമായ കേശവ് മാലിക്കിന്റെ അനുജത്തിയാണ് കപില.
പ്രശസ്ത ഹിന്ദി എഴുത്തുകാരൻ എസ്എച്ച് വാത്സ്യായൻ ആണ് ഭർത്താവ്. 1970-ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, സംഗീതം, നൃത്തം, നാടകം എന്നിവയ്ക്ക് കേന്ദ്ര സംഗീത നാടക് അക്കാദമി നൽകി വരുന്ന പരമോന്നത ബഹുമതി, 1995-ൽ ലളിത് കല അക്കാദമി ഫെലോഷിപ്പ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കപിലയെ 2011ൽ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു.
ചെറുപ്പത്തിൽ കഥക്, മണിപ്പൂരി, നൃത്ത കലകൾ അഭ്യസിച്ച ഇവർ പിന്നീട് കലാ ചരിത്ര പഠനത്തിലേക്ക് തിരിയുകയായിരുന്നു. ദി സ്‌ക്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്‌സ്, ഭരത: നാട്യശാസ്ത്രം തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചിച്ചിട്ടുണ്ട്