തിരുവനന്തപുരം:
സർവ്വകലാശാല ചട്ടങ്ങളിൽ പ്രത്യേക വ്യവസ്ഥകൾ ഇല്ലാത്തതുകൊണ്ട് അസിസ്റ്റൻറ്മാർക്ക് നിർദ്ദിഷ്ട ടെസ്റ്റുകൾ പാസ്സാകാതെ തന്നെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പ്രമോഷൻ നൽകണമെന്ന ഹൈക്കോടതിയുടെ വിധി നടപ്പിലാക്കാനുള്ള കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനത്തിനെതിരേ ജീവനക്കാർ രണ്ട് തട്ടിൽ. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തശേഷം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്നും ബുധനാഴ്ച ചേർന്ന കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്.
അതേസമയം ടെസ്റ്റ് പാസായി പ്രമോഷൻ ലഭിച്ച ഒരു വിഭാഗം ജീവനക്കാർ ഇതിനെതിരേ കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചിരിക്കയാണ്. കേരളാ സർവീസ്
ചട്ടങ്ങളനുസരിച്ചു സംസ്ഥാന ജീവനക്കാർ പ്രമോഷന് നിർദ്ദിഷ്ട ടെസ്റ്റ് പാസാകണം എന്ന വ്യവസ്ഥ കേരളത്തിലെ സർവ്വകലാശാലകളിൽ കഴിഞ്ഞ വർഷങ്ങളായി തുടർന്ന് വരികയാണ്.
ഇപ്പോഴത്തെ കോടതിവിധി നടപ്പിലാക്കിയാൽ എല്ലാ സർവകലാശാലകളിലും ഇതുവരെ നൽകിയിട്ടുള്ള എല്ലാ പ്രമോഷനുകളും പുനഃ പരിശോധിക്കേണ്ടതായി വരും. 2008 ൽ കേരള സർവകലാശാലയിലെ വിവാദ ഒഎംആർ പരീക്ഷയിലൂടെ സർവീസിൽ പ്രവേശിച്ചവരിൽ ചിലരാണ് ഹൈക്കോടതിയെ സമീപിച്ച് ഇത്തരത്തിലുള്ള ഒരു വിധി സമ്പാദിച്ചത്.
വിധിയ്ക്കെതിരെ അപ്പീൽ നല്കാൻ യൂണിവേഴ്സിറ്റി തയ്യാറായില്ലെങ്കിൽ ടെസ്റ്റ് പാസായി പ്രമോഷൻ ലഭിച്ച ഒരു വിഭാഗം ജീവനക്കാർ കോടതിയെ സമീപിക്കുവാൻ തയ്യാറെടുക്കുകയാണ്. ഈ വിധി കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധമാക്കേണ്ടിവരുമെന്നതിനാൽ മറ്റു സർവ്വകലാശാലകളിലെ ജീവനക്കാരും ഇതിനെതിരേ രംഗത്ത് എത്തിക്കഴിഞ്ഞു.