തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷിൽ നിന്നും കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രി ഇ പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. ലൈഫ് മിഷൻ പദ്ധതിയിൽ ജയ്‌സൺ ഏതെങ്കിലും തരത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുക.
മന്ത്രി ഇപി ജയരാജന്റെ മകൻ ജയ്‌സൺ ജയരാജൻ തിരുവനന്തപുരം സ്വർണ്ണകള്ളകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൽ നിന്നും ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ കമ്മീഷൻ വാങ്ങിയിരുന്നതായി ബിജെപിയും കോൺഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ജയ്‌സൺ ജയരാജനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ജയ്‌സണ് ഇ.ഡി ഉടൻ നോട്ടിസ് നൽകും.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെയും എൻഫോഴ്സ്മെന്റ് വീണ്ടും ഉടൻ ചോദ്യം ചെയ്യും. സ്വർണക്കടത്ത് പ്രതികളുമായി ബിനീഷ് കോടിയേരി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ചായിരിക്കും പ്രധാനമായും അന്വേഷിക്കുക.
സ്വപ്നയുടെയും ബിനീഷിന്റെയും മൊഴികൾ പരിശോധിച്ചതിനു ശേഷമായിരിക്കും ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുക. ഇതിന് മുൻപ് 12 മണിക്കൂറോളം ബിനീഷ് കോടിയേരിയെ ഇഡി ചെയ്തിരുന്നു.
അതിനിടെ തിരുവനന്തപുരം സ്വർണ കള്ളക്കടത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രോഗവിവരം സംബന്ധിച്ചുള്ള റിപ്പോർട്ട് ജയിലധികൃതർ എൻഐഎ കോടതിക്ക് കൈമാറി. സ്വപ്നയെ എൻഐഎ കസ്റ്റഡിയിൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റിപ്പോർട്ട് കൈമാറിയത്.