കൊല്ലം: കൊട്ടിയം സ്വദേശിനിയായ യുവതി റംസി ആത്മഹത്യചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദും ഭർത്താവും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 23-ലേക്ക് മാറ്റി. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് നടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വെള്ളിയാഴ്ചയാണ് ഇവർ ഹർജി നൽകിയത്. ചൊവ്വാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോൾ പോലീസ് സമയം ചോദിച്ചതിനാൽ ആണ് ഇവരുടെ ഹർജി പരിഗണിക്കുന്നത് 23-ലേക്ക് മാറ്റിയത്.
പ്രതി ഹാരിഷിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. യുവതിയെ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചെന്നും ഇവർക്കെതിരേ ആരോപണം ഉണ്ടായിരുന്നു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മരിച്ച റംസിയും ലക്ഷ്മിയും നല്ല അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി ടിക്‌ടോക് വീഡിയോകൾ ചെയ്യുകയും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലക്ഷ്മിയിൽ നിന്നും കേസിന് നിർണായകമായ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുക്കൂട്ടൽ.