ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല; സ്വപ്‍നയെയും റമീസിനെയും ഡിസ്‍ചാര്‍ജ് ചെയ്‍തു; നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്ത് എൻഐഎ

കൊച്ചി: ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‍നയെയും റമീസിനെയും ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ അറിയിപ്പ്. സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന മൂലമാണ് സ്വപ്ന ചികിൽസ തേടിയത്.

അതേസമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻഐഎ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നടത്തിയ ഫോൺ സംഭവങ്ങൾ, വിവിധ ചാറ്റുകൾ , ഫോട്ടോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളാണ് എൻഐഎ വീണ്ടെടുത്തത്. സി- ഡാക്കിലും ഫോറൻസിക് ലാബിലുമായി നടത്തി പരിശോധനയിലാണ് മായിച്ചുകളഞ്ഞ ചാറ്റുകൾ അടക്കം വീണ്ടെടുത്ത്.

കേസിൽ ഡിജിറ്റ‌ൽ തെളിവുകൾ മുഖ്യ തെളിവാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തിൽ സന്ദീപ് നായർ അടക്കമുള്ളവരെ എൻഐഎ ചോദ്യം ചെയ്ത് തുടങ്ങി.