ചെന്നൈ: അവിഹിത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ബംഗളുരു ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല 2021 ജനുവരി 27ന് ജയില്‍മോചിതയാവും. ബംഗളുരു സ്വദേശി നരസിമ്മമൂര്ത്തി വിവരാവകാശനിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് ബംഗളുരു ജയിലധികൃതര്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കോടതി വിധിച്ച 10 കോടി രൂപ പിഴതുക അടക്കാത്തപക്ഷം 2022 ഫെബ്രുവരി 27ന് മാത്രമെ ജയിലില്‍നിന്ന് വിട്ടയക്കപ്പെടുകയുള്ളുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2017 ഫെബ്രുവരി 14നാണ് സുപ്രിംകോടതി നാല് വര്‍ഷക്കാലത്തെ തടവുശിക്ഷയും 10 കോടി രൂപ പിഴയും വിധിച്ചത്.തുടര്‍ന്ന് ബംഗളുരു പരപ്പന അഗ്രഹാര ജയിലിലടക്കപ്പെട്ടു.
ശശികലക്ക് അനുവദിച്ച പരോളും മറ്റും കണക്കിലെടുക്കുന്നപക്ഷം ജയില്മോചിതയാവുന്ന തിയതിയില്‍ മാറ്റമുണ്ടാവുമെന്നും അധികൃതര്‍ പറയുന്നു.
അതേസമയം വിചാരണ തടവുകാലവും നല്ലനടപ്പും പരിഗണിക്കുമ്പോൾ ശശികല നേരത്തെ തന്നെ ജയില്മോചിതയാവുമെന്നാണ് അവരുടെ അഭിഭാഷകന് രാജാ സെന്തൂര പാണ്ഡ്യന് അറിയിച്ചത്.