ബെയ്ജിങ്: ചൈനയിൽ വികസിപ്പിക്കുന്ന കൊറോണ വാക്സീൻ നവംബറോടെ പൊതുജനങ്ങൾക്കു ലഭ്യമാക്കുമെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ഫേസ് 3 ക്ലിനിക്കൽ പരീക്ഷണങ്ങൾ മികച്ചരീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് സിഡിസി മേധാവി ബയോസേഫ്റ്റി വിദഗ്ധൻ ഗുയിഴെൻ വു ഔദ്യോഗിക ടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഗുയിഴെൻ വുവും ഏപ്രിലിൽ വാക്സീൻ പരീക്ഷണത്തിനു വിധേയയായിരുന്നു. ഇതുവരെ പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ ഏതു വാക്സീനാണ് അവരിൽ പരീക്ഷിച്ചതെന്നു വെളിപ്പെടുത്തിയില്ല. അടിയന്തര ആവശ്യ ഉപയോഗ പരിപാടിക്കു കീഴിൽ ചൈന നാഷനൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് (സൈനോഫാം) യുഎസ് ലിസ്റ്റഡ് കമ്പനിയായ സൈനോവാക് ബയോടെക്കുമായി ചേർന്നാണ് മൂന്നു വാക്സീനുകൾ വികസിപ്പിക്കുന്നത്.
കാൻസൈനോ ബയോളജിക്സ് വികസിപ്പിക്കുന്ന നാലാമത്തെ വാക്സീന് ജൂണിൽ സൈന്യത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.
ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള നാല് കൊറോണ വാക്സീനുകൾ ചൈനയ്ക്കുണ്ട്. ഇതിൽ മൂന്നെണ്ണം ജൂലൈയിൽ പുറത്തിറക്കിയ അടിയന്തര ആവശ്യ ഉപയോഗ പരിപാടി(എമർജൻസി യൂസ് പ്രോഗ്രാം)യുടെ കീഴിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി അവശ്യ തൊഴിലാളികള്‍ക്ക് നൽകുകയും ചെയ്തിരുന്നു. ഈ വർഷം അവസാനത്തോടെ തങ്ങൾ വികസിപ്പിക്കുന്ന വാക്സീന്‍ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്ന് സൈനോഫാം ജൂലൈയിൽ അറിയിച്ചിരുന്നു.