ലഹരിമരുന്നു റാക്കറ്റ്കേസ് ; നടൻ ദിഗന്ത്, ഭാര്യ നടി ഐന്ദ്രിത റേ എന്നിവരെ സിസിബി ചോദ്യം ചെയ്യും

ബെംഗളൂരു: കന്നഡ സിനിമാ ലോകത്തെ ലഹരിമരുന്നു റാക്കറ്റ് കേസിൽ നടൻ ദിഗന്ത്, ഭാര്യയും നടിയുമായ ഐന്ദ്രിത റേ എന്നിവരെ ചോദ്യംചെയ്യും. കേസിൽ ദൾ നേതാവും മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മകനും ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആൽവയുടെ ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ബ്യൂറോ (സിസിബി) ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു.

ആരോപണം ഉയർന്നതുമുതൽ ആദിത്യ ആൽവ ഒളിവിലാണെന്നാണ് വിവരം. നടൻ ദിഗന്തയും നടി ഐന്ദ്രിത റേ യും ബുധനാഴ്ച രാവിലെ 11ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിസിബി സമൻസ് അയച്ചു.

സമീർ അഹമ്മദ് സഞ്ജനയ്ക്കൊപ്പം ശ്രീലങ്കയിൽ അവധിക്കാലം ചെലവിട്ടെന്ന് സമ്പർഗി ആരോപിച്ചിരുന്നു. കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ കോടതി തിങ്കളാഴ്ച 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. സഞ്ജന ഗൽറാണി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. സംഭവത്തിൽ ഇതുവരെ 15 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

ആദിത്യ ആൽവയ്ക്കു പുറമെ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, കേസിലെ മുഖ്യപ്രതിയും നിർമാതാവുമായ ശിവപ്രകാശ് ചിപ്പി എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നടി സഞ്ജനയുമായുള്ള ബന്ധത്തിന്റെ പേരിൽ കോൺഗ്രസ് എംഎൽഎ സമീർ ഖാനെതിരെ ആരോപണം ഉന്നയിച്ച സിനിമ നിർമാതാവ് പ്രശാന്ത് സമ്പർഗിയെ 18നു വീണ്ടും ചോദ്യം ചെയ്യും.