ന്യൂഡെൽഹി : ടെലിവിഷനുകൾക്ക് ഒക്ടോബർ മാസത്തോടെ വില ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. പാനലുകൾക്ക് നൽകിയിരുന്ന തീരുവ ഇളവ് അവസാനിക്കാൻ പോകുന്നതാണ് വില ഉയർന്നേക്കുമെന്ന നിരീക്ഷണത്തിന് പിന്നിൽ. ടിവി പാനലുകൾക്ക് 5 ശതമാനം ഇറക്കുമതി തീരുവ ഇളവാണ് പ്രഖ്യാപിച്ചിരുന്നത്. ഇളവ് തുടർന്നില്ലെങ്കിൽ വിലവർധിക്കാൻ സാധ്യതയുണ്ടെന്ന് എൽജി, പാനസോണിക്, തോംസൺ, സാൻസുയി അടക്കമുള്ള കമ്പനികൾ നിരീക്ഷിക്കുന്നത്.
ധനമന്ത്രാലയമാകും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. കൊറോണ വ്യാപനം മൂലം പാനലുകളുടെ ഉത്പാദനം കുറഞ്ഞതും നിരക്ക് വർധനയ്ക്ക് കാരണമായതായും വിദഗ്ധർ പറയുന്നു. ദീപാവലി പോലെയുള്ള ഫെസ്റ്റിവൽ സീസണുകളിൽ വിലക്കുറവിൽ ടെലിവിഷൻ വാങ്ങാമെന്ന ധാരണയിലിരിക്കുന്നവരെയാവും ഈ വിലക്കയറ്റം സാരമായി ബാധിക്കുക.
രാജ്യത്ത് ടെലിവിഷൻ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടർന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടെ്.വലിയ സ്ക്രീനുകളുള്ള ടെലിവിഷനുകൾക്കാണ് ഈ വിലക്കയറ്റം രൂക്ഷമാവുക. 32 ഇഞ്ച് ടെലിവിഷനുകളിൽ 600 രൂപ മുതലും, 42 ഇഞ്ച് ടെലിവിഷനുകൾക്ക് 1200 മുതൽ 1500 രൂപ വരെ ഉയർന്നേക്കാമെന്നാണ് നിരീക്ഷണം. ഇറക്കുമതി തീരുവയിളവ് പിൻവലിച്ചാൽ വിലക്കയറ്റമല്ലാതെ മറ്റ് മാർഗമില്ലെന്നാണ് പ്രമുഖ ടെലിവിഷൻ നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.