കൊച്ചി: വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നടന്ന അക്രമവും മോഷണവുമായി ബന്ധപെട്ട് ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.
വ്യാജരേഖകൾ ചമച്ച് പ്രതിയെ സഹായിക്കുന്ന നിലയിലുള്ള പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലാതിരുന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപെട്ട് ആലപ്പുഴ തലവടി ബെറാഖാ ഭവനിൽ ഡോ ജോൺസൺ വി ഇടിക്കുള അഡ്വ സോണു അഗസ്റ്റിൻ മുഖേന സമർപ്പിച്ച ഹർജിയിൽ ആണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എടത്വ മുൻ എസ്ഐ കെജി രതീഷ് ഹാജരാകാൻ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഏഴ് വർഷം ഡോ ജോൺസൺ വി ഇടിക്കുള നടത്തി വന്ന എടത്വാ ടൗണിലെ വാലയിൽ ടെക്സ്റ്റയിൽസ് എന്ന സ്ഥാപനത്തിൽ ആണ് 2018 ജൂൺ 23 ന് തലവടി വാലയിൽ വിസി ചാണ്ടി അതിക്രമിച്ചു കയറി അക്രമം നടത്തിയത്.ഏഴ് ദിവസം ജോൺസൺ വി ഇടിക്കുള വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ന്യൂറോ സർജറി വിഭാഗത്തിൽ അഡ്മിറ്റ് ആയിരുന്നപ്പോൾ പ്രതി സംഘമായി വന്ന് സ്ഥാപനത്തിൻ്റെ താഴ് അറത്ത് മാറ്റിയതിനു ശേഷം മോഷണം നടത്തുകയായിരുന്നു.എടത്വ പോലീസ് സ്റ്റേഷനിൽ യഥാസമയം വിവരമറിയിച്ചെങ്കിലും കേസ് എടുക്കാൻ തയ്യാറായില്ല.മോഷണകുറ്റത്തിന് കേസ് എടുക്കാതെ പോലീസ് റഫർ ചെയ്ത നടപടിക്കെതിരെ അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ക്കോടതിയിൽ അഡ്വ.ഉമ്മൻ എം മാത്യൂ മുഖേന സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് വിസിചാണ്ടി (ബേബിക്കുട്ടി)ക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
ആലപ്പുഴ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് നല്കിയ പരാതിയെ തുടർന്ന് പ്രതി 2018 ജൂലൈ 15ന് തലവടി സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് പരിസരത്ത് വെച്ച് വികാരിയുടെ സാന്നിദ്ധ്യത്തിൽ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ദാനിയേൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ മാത്രം തിരികെ നല്കി. കടയിലെ ജീവനക്കാരിയുടെ മൊബൈൽഫോൺ,തിരിച്ചറിയൽ കാർഡ്,പാൻ കാർഡ് ആധാർകാർഡ്, പണം അടങ്ങിയ ബാഗ് എന്നിവയും മോഷ്ടിച്ചുകൊണ്ട് പോയി.ജീവനക്കാരി ഡിജിപിക്ക് പരാതി നല്കിയിട്ടുണ്ട്.
ആലപ്പുഴ മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് കോടതിയിൽ നിന്ന് 2018 ജൂലൈ 14ന് എത്തിയ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ കട തുറന്നപ്പോൾ ആണ് തെളിവുകൾ നശിപ്പിക്കത്തക്ക നിലയിൽ കടയുടെ ബോർഡ് ഉൾപ്പെടെ എല്ലാ സാധനങ്ങളും മോഷ്ടിക്കപെട്ടതായി മനസിലായത്.