തൃശൂർ: സ്വപ്നയുടെ ആശുപത്രി വാസത്തിൽ ദുരൂഹതയെന്ന് അനിൽ അക്കര എംഎൽഎ. സ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തിയാണെന്നും എംഎൽഎ ആരോപിച്ചു. കഴിഞ്ഞ ഏഴിനാണ് സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ്ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വപ്ന ആശുപത്രി വിട്ടിരുന്നു.
മാനസിക സമ്മർദ്ദത്തെ തുടർന്നുളള ശാരീരികാസ്വാസ്ത്യമായിരുന്നു സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും ഇസിജിയിൽ നേരിയ വ്യതിയാനമുണ്ടായിരുന്നുവെന്നും ഡോക്ടർമാർ അന്ന് വ്യക്തമാക്കിയിരുന്നു. ഈ ദിവസങ്ങൾക്കിടെ കോളേജിലെത്തിയ മന്ത്രി സ്വപ്നയ്ക്ക് ചർച്ചയ്ക്ക് അവസരമൊരുക്കിയെന്നാണ് അനിൽ അക്കരയുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎൽഎ ഇക്കാര്യം ഉന്നയിച്ചത്.
സ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചയ്ക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തിയാണ്. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നത് സ്ഥലം എംഎൽഎ, എംപി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും ഈ വിഷയത്തിൽ പങ്കുണ്ടെന്നും അനിൽ അക്കരെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.