നീറ്റ് പരീക്ഷ; കോടതികളെ വിമര്‍ശിച്ച നടന്‍ സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കാൻ മദ്രാസ് ഹൈക്കോടതി

ചെന്നൈ: നീറ്റ് പരീക്ഷയുടെ പേരില്‍ രാജ്യത്തെ കോടതികളെ വിമര്‍ശച്ചതിന് നടന്‍ സൂര്യയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ് എം സുബ്രഹ്മണ്യം. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയെ വിമർശിച്ചതിന് സൂര്യക്കേതിരെ വാറണ്ട് ഇറക്കണം എന്നാണ് ജഡ്ജി ആവശ്യം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് മദ്രാസ് ഹൈകോടതി എസ് എം സുബ്രഹ്മണ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എപി സാഹിക്ക് കത്തെഴുതി.

നടന്റെ നീറ്റ് പരീക്ഷ സംബന്ധിച്ച പ്രസ്താവനയെ കുറിച്ച് ടിവിയിലും യൂട്യൂബിലും കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം കത്തിൽ പറയുന്നു.
ഇന്നലെയായിരുന്നു നീറ്റ് പരീക്ഷ സംബന്ധിച്ച് സൂര്യ പ്രസ്താവന ഇറക്കിയത്. പരീക്ഷ നടത്തുന്നത് മനു നീതി പരീക്ഷ എന്നാണ് സൂര്യ വിശേഷിപ്പിച്ചത്. പരീക്ഷ നടത്തുന്ന കോടതിയെയും സർക്കാരിനെയും മാധ്യമങ്ങളെയും ശക്തമായി സൂര്യ വിമർശിച്ചിട്ടുണ്ട്.

കൊറോണ രോഗം ഭയന്ന് ജഡ്ജിമാർ വീഡിയോ കോൺഫറൻസിംഗിലൂടെ നീതി നടപ്പാക്കുമ്പോൾ വിദ്യാർത്ഥികളോട് നീറ്റ് പരീക്ഷ ഭയമില്ലാതെ എഴുതാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു എന്ന് സൂര്യ വിമർശിച്ചു. നീറ്റ് പരീക്ഷയെ വിമർശിച്ച് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവന പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയായിരുന്നു.

എന്നാൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ രാജ്യത്തെ ബഹുമാന്യരായ ജഡ്ജിമാരുടെ ആത്മാർത്ഥതയെയും നീതി ന്യായ സംവിധാനത്തെയും ചോദ്യം ചെയ്യുന്നത് ആണെന്നും വളരെ മോശം രീതിയിലുള്ള വിമർശനമാണ് ഇതെന്നും എസ് എം സുബ്രഹ്മണ്യം കത്തിൽ പരാമർശിച്ചു.