ന്യൂഡെൽഹി: വെള്ളാപ്പള്ളി പക്ഷത്തിൻ്റെ തുടർച്ചയായ ഇടപെടലിനൊടുവിൽ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി ഉത്തരവിറക്കിയത്.
മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ് ബിജെപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ഗോപകുമാറിന്റെ പേരാണ് പാര്‍ട്ടി പകരം നിര്‍ദേശിച്ചിട്ടുള്ളത്.
2018 ജൂലായിലാണ് സുഭാഷ് വാസു നിയമിതനായത്.
ബിഡിജെഎസ് ആവശ്യപ്പെട്ട ചില പദവികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയുന്നു.സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിനു പുറമെ ഐടിഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം, റബര്‍ബോര്‍ഡ് അംഗത്വം എന്നിവയാണ് ബിഡിജെഎസിന് നല്‍കിയിരുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ തുഷാറിന്റെ ആവശ്യം അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് സുഭാഷ് വാസുവിനെ നീക്കിയത്.