തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത മന്ത്രി കെടി ജലീൽ മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തെത്തി. കനത്ത മഴ അവഗണിച്ച് രാത്രി ജലീലിൻ്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്ത് എത്തി. യാത്രയിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരേ പലയിടങ്ങളിലും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നാനൂറിലേെ കിലോമീറ്റർ പിന്നിട്ട് റോഡ് മാർഗമായിരുന്നു യാത്ര.
വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവർത്തകർ കരിങ്കൊടി വീശി. മന്ത്രിയുടെ വീടിന് സമീപം യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു. മന്ത്രിയെ കരിങ്കൊടി കാണിച്ചു.
ഇടയ്ക്ക് കൃഷിയിടത്തില്‍ ഇറങ്ങിയ മന്ത്രി പറയാനുളളത് ഫെയ്സ്ബുക്കില്‍ പറയുമെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എങ്ങോട്ടാണ് യാത്രയെന്ന ചോദ്യത്തിനും മറുപടി നൽകിയില്ല. ചോദ്യം ചെയ്യലിനെക്കുറിച്ചു പ്രതികരിക്കുമോ എന്ന ചോദ്യത്തിന് ‘അതൊന്നും സാരമില്ല’ എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.